ബെംഗളൂരു: ആര്‍സിബി ടീമിന്റെ വിക്ടറി പരേഡിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ടുണ്ടായ ദുരന്തത്തിൽ മരണസംഖ്യ 11 ആയി. ഇതിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടെയുള്ളവരുണ്ട്. അമ്പതിലധികം ആളുകൾക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ബൗറിംഗ് ആശുപത്രിയിലും ലേഡി കഴ്സൺ ആശുപത്രിയിലും മണിപ്പാൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. തിക്കും തിരക്കും കാരണം ആംബുലൻസുകൾക്ക് അപകട സ്ഥലത്തേയ്ക്ക് എത്തിച്ചേരാൻ ബുദ്ധിമുട്ട് നേരിടുന്നത് രക്ഷാപ്രവര്‍ത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്. വിക്ടറി പരേഡ് നടത്താൻ ആവശ്യമായ ക്രമീകരണങ്ങളൊന്നും തന്നെ ബെംഗളൂരുവിൽ ഏര്‍പ്പെടുത്തിയിരുന്നില്ലെന്നാണ് ആരോപണം. 5000 പൊലീസുകാരെ മാത്രമാണ് തിരക്ക് നിയന്ത്രിക്കാൻ വിന്യസിച്ചിരുന്നത് എന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ടീമിനെ കാണാന്‍ ആരാധകര്‍ കൂട്ടത്തോടെ എത്തിയപ്പോഴാണ് ദുരന്തം. സാഹചര്യം മോശമായതോടെ താരങ്ങളെ നേരത്തെ തന്നെ വേദിയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. 18 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരു (ആര്‍സിബി) ഐപിഎല്‍ കിരീടം നേടിയത്. ഈ വിജയം ആഘോഷിക്കാന്‍ കര്‍ണാടക സര്‍ക്കാരും കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനുമാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സ്വീകരണ പരിപാടി ഒരുക്കിയിരുന്നത്. വിധാന്‍ സൗധ മുതല്‍ ചിന്നസ്വാമി സ്റ്റേഡിയം വരെയായിരുന്നു പരേഡ് നിശ്ചയിച്ചിരുന്നത്. വലിയ സന്തോഷത്തിലായിരുന്നു ആരാധകര്‍. ഇതാണ് വന്‍ ദുരന്തമായി മാറിയത്.
