ന്യൂഡൽഹി: രാജ്യത്തെ അടുത്ത ജനസംഖ്യ കണക്കെടുപ്പ് 2027ൽ നടക്കുമെന്ന് റിപ്പോർട്ട്. സെൻസസ് 2027 മാർച്ച് ഒന്നിന് ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങി മഞ്ഞു വീഴ്ചയുണ്ടാകാൻ സാധ്യതയുള്ള സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 2026 ഒക്ടോബറിൽ സെൻസസ് നടപടിക്രമങ്ങൾ ആരംഭിച്ചേക്കും.
2011ലാണ് രാജ്യത്ത് അവസാനമായി ജനസംഖ്യ കണക്കെടുപ്പ് നടന്നത്.
1948ലെ സെൻസസ് നിയമ പ്രകാരം ഓരോ 10 വർഷം കൂടുമ്പോഴും സെൻസസ് നടത്തേണ്ടതുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തെ തുടർന്ന് 2021ൽ നടത്തേണ്ട സെൻസസ് മാറ്റിവയ്ക്കുകയായിരുന്നു. ഇതോടെയാണ് സെൻസസിൽ 16 വർഷത്തെ ഇടവേളയുണ്ടായത്. ജാതി, ഉപജാതി സംബന്ധിച്ച ചോദ്യങ്ങളും പുതിയ സെൻസസിൽ ഉൾപ്പെടുമെന്നതാണ് പ്രത്യേകത. അടുത്ത ജനസംഖ്യ കണക്കെടുപ്പിൽ ജാതി സെൻസസ് സംബന്ധിച്ച ചോദ്യങ്ങൾ ഉണ്ടാകുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ജാതി സെൻസസ് നടത്തണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കിയതിനെ തുടർന്നാണിത്.
2029 ലോക്സഭ തിരഞ്ഞെടുപ്പിനു മുന്നോടിയായി മണ്ഡല പുനർ നിർണയം നടത്താൻ ലക്ഷ്യമിടുന്നതിനാൽ ഏറെ നിർണായകമാണ് സെൻസസ്. പുതിയ കണക്കുകളെ അനുസരിച്ചാകും മണ്ഡലങ്ങൾ പുനർനിർണയിക്കുക. ഇതിനു മുന്നോടിയായി സെൻസസ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
