ലക്നൗ: വീട്ടിൽ ഉറങ്ങിക്കിടന്നിരുന്ന 2 വയസ്സുകാരനെ ചെന്നായ്ക്കൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബഹ്റായിച്ചിലാണ് സംഭവം. ഗാദമാർ കലൻ ഗ്രാമത്തിലെ പ്രമോദ്, കുശ്ബു ദമ്പതികളുടെ മകനായ ആയുഷാണ് കൊല്ലപ്പെട്ടത്. കരിമ്പ് പാടത്തിൽ ആയുഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന മകനെ 3 ചെന്നായ്ക്കൾ എടുത്തു കൊണ്ടുപോയതായി മാതാപിതാക്കൾ പറയുന്നു. തങ്ങൾ ഇവയെ പിന്തുടർന്നെങ്കിലും പിടികൂടാനായില്ല. പിറ്റേന്ന് കരിമ്പ് പാടത്തു നിന്നു മൃതദേഹം ലഭിച്ചതായും ഇവർ പറയുന്നു. വനം വകുപ്പ് നടത്തിയ ഡ്രോൺ പരിശോധനയിൽ ചെന്നായ്ക്കളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. മൃതദേഹത്തിൽ മൃഗങ്ങൾ ആക്രമിച്ചതിന്റെ പാടുകളുണ്ട്. ഇവയെ പിടികൂടാൻ 7 പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് തിരച്ചിൽ ആരംഭിച്ചു. ഒറ്റയ്ക്ക് പുറത്തിറങ്ങരുതെന്നും കുട്ടികളെ പ്രത്യേകം സൂക്ഷിക്കണമെന്നും വനം വകുപ്പ് നിർദേശം നൽകി.കഴിഞ്ഞ വർഷവും ചെന്നായ്ക്കളുടെ ആക്രമണം മേഖലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. ഇവയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായവരുടെ ആശ്രിതരുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തിയിരുന്നു.
