ദൃശ്യം മോഡൽ കൊലപാതകം; മൃതദേഹം കിട്ടിയില്ലെങ്കിൽ പിടിയിലാകില്ലെന്ന് കരുതി, ആഭരണങ്ങൾക്കായി വൃദ്ധയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ജയ്പുർ: രാജസ്ഥാനിൽ ദൃശ്യം സിനിമയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് കൊലപാതകം നടത്തിയ യുവാവ് അറസ്റ്റിൽ. വയോധികയെ കൊലപ്പെടുത്തി ആഭരണങ്ങൾ കവർന്ന ശേഷം മൃതദേഹം കത്തിച്ച് തടാകത്തിൽ തള്ളുകയായിരുന്നു.അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രമേഷ് ലോഹറാണ് ചാന്ദി ഭായിയെ(70) കൊലപ്പെടുത്തിയത്. ആഘോഷപരിപാടികളിൽ ഡ്രംസ് വായിക്കുന്ന കലാകാരിയാണ് ചാന്ദി ഭായി. ഒരു പരിപാടിക്കിടെയാണ് ഇവരെ രമേഷ് കാണുന്നത്. ഇവർ അണിഞ്ഞിരുന്ന വിലപിടിപ്പുള്ള സ്വർണ, വെള്ളി ആഭരണങ്ങൾ ശ്രദ്ധയിൽപെട്ട ഇയാൾ കൊലപ്പെടുത്തി ഇവ കൈക്കലാക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ഫെബ്രുവരി 22ന് ഒരു ചടങ്ങിന് ഡ്രം വായിക്കാൻ 1100 രൂപ വാഗ്ദാനം ചെയ്ത് ഇവരെ സമീപിച്ചു. ശേഷം വാനിൽ കയറ്റി കൊണ്ടുപോയി. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. മണിക്കൂറോളം വാഹനമോടിച്ച് ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് സ്ക്രൂഡ്രൈവർ ഉപയോഗിച്ച് തലയിൽ കുത്തി കൊലപ്പെടുത്തി. ആഭരണങ്ങൾ കവർന്ന ശേഷം ഇവരുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കി അടുത്തുള്ള കാട്ടിൽ വലിച്ചെറിഞ്ഞു. തുടർന്ന് വാനുമായി മാലിന്യ സംസ്കരണ കേന്ദ്രത്തിലെത്തി മൃതദേഹം കത്തിച്ചു. ശരീരാവശിഷ്ടങ്ങൾ തടാകത്തിൽ ഒഴുക്കി. ദൃശ്യം സിനിമയിലെ പോലെ മൃതദേഹം ലഭിച്ചില്ലെങ്കിൽ താൻ പിടിക്കപ്പെടില്ലെന്ന് ഇയാൾ വിശ്വസിച്ചിരുന്നു. എന്നാൽ രമേഷിന്റെ കണക്കുക്കൂട്ടൽ തെറ്റിച്ച് ചാന്ദിഭായിയുടെ തലയോട്ടിയുടെ കഷണങ്ങൾ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്ന് പൊലീസ് കണ്ടെത്തി.ചാന്ദിഭായിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി കുടുംബം പൊലീസിനെ സമീപിച്ചിരുന്നു. അന്വേഷണത്തിൽ ഇവർ സിൽവർ നിറത്തിലുള്ള വാനിൽ കയറി പോകുന്നത് കണ്ടതായി ദൃക്സാക്ഷികൾ നൽകിയ മൊഴിയും നിർണായകമായി. ഇതു രമേഷിന്റെ കാറാണെന്നു പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ കുറ്റം നിഷേധിച്ചെങ്കിലും രമേഷിന്റെ വാനിൽ കണ്ടെത്തിയ മനുഷ്യരോമങ്ങളും രക്തക്കറയും ചാന്ദി ഭായിയുടേതാണെന്ന് ഫൊറൻസിക് പരിശോധനയിൽ തെളിഞ്ഞു. ഒപ്പം ചാന്ദിഭായിയുടെ കോൾ റെക്കോർഡുകൾ പരിശോധിച്ചതിൽ കാണാതായ ദിവസം ഇരുവരും ഒരേ ടവറിന്റെ പരിധിയിലുണ്ടായിരുന്നെന്നും കണ്ടെത്തി.മുക്കുപണ്ടം ആഭരണങ്ങൾ വിൽക്കുന്ന രമേഷിനെതിരെ ബലാത്സംഗ കേസ് ഉൾപ്പെടെ നിലവിലുണ്ട്. ഇയാൾ ദൃശ്യം സിനിമയെക്കുറിച്ചും കുറ്റകൃത്യങ്ങളെ ആസ്പദമാക്കിയുള്ള ടിവി ഷോകളെക്കുറിച്ചും നിരന്തരം ഗൂഗിളിൽ തിരഞ്ഞതായി കണ്ടെത്തി. ഒരു ശരീരം അഴുകാൻ എത്ര സമയമെടുക്കും, മൊബൈൽ ട്രാക്കിങ് വഴി പൊലീസ് എങ്ങനെ കുറ്റവാളികളെ കണ്ടെത്തും എന്നീ ചോദ്യങ്ങളും ഇയാൾ ഗൂഗിളിൽ സെർച്ച് ചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. രാത്രി വൈകിയും ക്രൈം ഷോകൾ കാണുന്ന ശീലം പ്രതിക്കുണ്ടായിരുന്നതായി ഭാര്യയും സ്ഥിരീകരിച്ചിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page