ഭോപ്പാൽ: അജ്ഞാത ജീവിയുടെ കടിയേറ്റ് പേവിഷബാധിതരായി രണ്ടാഴ്ചയ്ക്കിടെ 6 പേർ മരിച്ചു. മധ്യപ്രദേശിലെ ബർവാനി ജില്ലയിലെ ലിമ്പായ് ഗ്രാമത്തിലാണ് സംഭവം. അജ്ഞാത ജീവിയെ ഇനിയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല.മേയ് 5നാണ് ജീവിയുടെ അക്രമണം നടന്നത്. പുലർച്ചെ ഒന്നിനും 5നും ഇടയിൽ ഉറങ്ങി കിടന്നവർ ഉൾപ്പെടെ 17 പേരെ ജീവി അക്രമിക്കുകയായിരുന്നു. മുറ്റം അടിച്ചു വാരുന്ന ഒരാളുടെ ദേഹത്തേക്ക് ചാടി വീണു കടിച്ചു. കടിയേറ്റ 17 പേർക്കും പിറ്റേന്ന് തന്നെ വാക്സീൻ നൽകിയിരുന്നു. എന്നാൽ മേയ് 23നും ജൂൺ 2നും ഇടയിൽ 6 പേർ മരിച്ചു. 40നും 60നും ഇടയിൽ പ്രായമുള്ള 2 സ്ത്രീകളും 4 പുരുഷന്മാരുമാണ് മരിച്ചത്. സുഖപ്പെടുന്നതിന്റെ സൂചനകൾ നൽകിയതിനു ശേഷമാണ് പലരും മരിച്ചത്. പേവിഷബാധയ്ക്കുള്ള വാക്സീനെടുത്തിട്ടും കടിയേറ്റവർ മരിച്ചതിന്റെ ഞെട്ടലാണ് ഗ്രാമം.രോഗം അതിവേഗം നാഡിവ്യവസ്ഥയെ ബാധിച്ചതാണ് മരണകാരണം. ഇതുവരെ ഇത്തരമൊരു കടിയേറ്റ പാട് കണ്ടിട്ടില്ലെന്ന് ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നു. ജീവിയെക്കുറിച്ച് കടിയേറ്റവർ വ്യത്യസ്ത അനുഭവങ്ങളാണ് പങ്കുവയ്ക്കുന്നത്. ചിലർ നായയെ പോലുള്ള ജീവിയാണ് ആക്രമിച്ചതെന്നാണ് പറഞ്ഞു. മറ്റു ചിലർ ജീവിക്ക് കഴുതപുലിയുമായി സാമ്യമുണ്ടെന്നും പറയുന്നു. അസമമായ കാലുകളും ചരിഞ്ഞ പുറവുമാണ് ഇവയ്ക്കെന്നും മുരളുകയാണ് ജീവി ചെയ്യുന്നതെന്നും ചിലർ പറയുന്നു. മരിച്ചവരുടെ തലച്ചോറും മറ്റു ആന്തരികാവയവങ്ങളും വിശദ പഠനത്തിനായി ഡൽഹിയിലെ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.
