ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കുസിങ്ങും ഉത്തർപ്രദേശിൽ നിന്നുള്ള സമാജ് വാദി പാർട്ടി എംപി പ്രിയ സരോജും വിവാഹിതരാകുന്നു. ജൂൺ എട്ടിന് ലക്നൗവിൽ വച്ച് വിവാഹ നിശ്ചയം നടക്കുമെന്നാണ് റിപ്പോർട്ട്. ഒരു പൊതുസുഹൃത്ത് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. നേരത്തേ ഇരുവരും വിവാഹിതരാകുന്നതായി അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. വിവാഹകാര്യത്തിൽ ഇരുകുടുംബങ്ങളും തമ്മിൽ ചർച്ച നടക്കുന്നതായി പ്രിയയുടെ പിതാവും എസ്പി എംഎൽഎയുമായ തുഫാനി സരോജ് വെളിപ്പെടുത്തുകയും ചെയ്തു. ഫെബ്രുവരി 16ന് അലിഗഢിൽ വച്ച് റിങ്കുവിന്റെ പിതാവ് ഉൾപ്പെടെയുള്ളവരുമായി തങ്ങളുടെ കുടുംബം ചർച്ച നടത്തി. ഇരു കുടുംബവും വിവാഹത്തിന് സമ്മതമറിയിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ പ്രിയ ജൗന്‍പൂരിലെ മച്ലിഷഹര്‍ മണ്ഡലത്തിലെ എംപിയാണ്. കന്നി മത്സരത്തിൽ വാശിയേറിയ പോരാട്ടത്തിനൊടുവിൽ ബിജെപിയിൽ നിന്നു പ്രിയ മണ്ഡലം പിടിച്ചെടുക്കുകയായിരുന്നു. സുപ്രീംകോടതി അഭിഭാഷകയായ പ്രിയ 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പിതാവിനായി പ്രചാരണത്തിലിറങ്ങിയതോടെയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്.
ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി നടത്തിയ വെടിക്കെട്ട് പ്രകടത്തിലൂടെയാണ് റിങ്കു സിങ് ശ്രദ്ധേയനായത്. രാജ്യാന്തര ക്രിക്കറ്റിൽ 33 ട്വന്റി 20 മത്സരങ്ങളിലും 2 ഏകദിന മത്സരങ്ങളിലും ഇന്ത്യക്കായി കളിച്ചിട്ടുണ്ട്.
