ജയ്പുർ: ഓൺലൈൻ ഗെയിം കളിച്ച് 5 ലക്ഷം രൂപ കടക്കെണിയിലായ ദമ്പതികൾ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ കോട്ട സ്വദേശി ദീപക് റാത്തോറും ഭാര്യ രാജേഷ് റാത്തോറുമാണ് മരിച്ചത്. കഴിഞ്ഞ ദിവസം കടക്കെണിയിലാണെന്നും മരണമില്ലാതെ മറ്റു മാർഗങ്ങളൊന്നും മുന്നിലില്ലെന്നും ദീപക് സഹോദരിയോടു പറഞ്ഞിരുന്നു. എന്നാൽ കടുംകൈ ചെയ്യരുതെന്നും പണം സമാഹരിക്കാമെന്നും സഹോദരി അറിയിച്ചു. എന്നാൽ പിറ്റേദിവസം ഇവരുടെ വീട്ടിലെത്തിയ ദീപക്കിന്റെ പിതാവ് സത്യനാരായൺ റാത്തോർ വാതിലിൽ മുട്ടിയെങ്കിലും തുറന്നില്ല. എന്നാൽ മിനിറ്റുകൾക്കു ശേഷം ദമ്പതികളുടെ 5 വയസ്സുകാരിയായ മകൾ കതക് തുറന്നു. വീടിനുള്ളിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ദീപക് മൊബൈലിൽ ഓൺലൈൻ ഗെയിമുകൾ കളിച്ചിരുന്നു. പണം വായ്പയ്ക്കു എടുത്തായിരുന്നു കളി. എന്നാൽ പരാജയപ്പെട്ടതോടെ 5 ലക്ഷത്തോളം രൂപയുടെ കടമുണ്ടായി. ഇതാണു ആത്മഹത്യക്കു കാരണമായതെന്നു പൊലീസ് അറിയിച്ചു.
