ലക്നൗ: വിവാഹചടങ്ങ് ഹാളിൽ നടത്തിയതിന് ദലിത് കുടുംബത്തെ ആൾക്കൂട്ടം മർദിച്ചതായി പരാതി. ഉത്തർപ്രദേശിലെ റാസ്രയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. വടികളുമായി അക്രമി സംഘം ഹാളിലേക്കു ഇരച്ചു കയറുകയായിരുന്നു. ദലിത് സമുദായത്തിൽ നിന്നുള്ളവർ ഹാളിൽ വിവാഹം നടത്തുമോയെന്നു ചോദിച്ചായിരുന്നു മർദനം. ഇവർ ജാതി അധിക്ഷേപം നടത്തുകയും ഹാളിൽ ചടങ്ങ് നടത്താനാകില്ലെന്ന് പറയുകയും ചെയ്തു. 2 പേർക്ക് ഗുരുതരമായി പരുക്കേറ്റു. ഇരുപത്തിനാലോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു.
