ഉള്ളാളിലെ മണ്ണിടിച്ചില്‍; മണ്ണിനടിയില്‍പെട്ട രണ്ടുകുട്ടികള്‍ മരിച്ചു, മരണപ്പെട്ടവരുടെ എണ്ണം മൂന്നായി

മംഗളൂരു: ഉള്ളാളില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണ് തകര്‍ന്ന വീടിനുള്ളില്‍ കുടുങ്ങിയ കുട്ടികള്‍ മരിച്ചു.
മൂന്ന് വയസുകാരന്‍ ആര്യന്‍, രണ്ട് വയസുകാരന്‍ ആരുഷ് എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാവ് അശ്വിനിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച നിലയില്‍ മാതാവ് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. പുറത്തേക്ക് എടുത്തപ്പോഴേക്ക് രണ്ട് കുട്ടികളും മരിച്ചിരുന്നു. ഇവരുടെ മുത്തശ്ശി പ്രേമയും മണ്ണിടിച്ചിലില്‍ മരിച്ചിരുന്നു. എന്‍ഡിആര്‍എഫ് സംഘമടക്കമെത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇവരെ പുറത്തേക്ക് എടുത്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ഉള്ളാളിനടുത്തെ മഞ്ഞനടിയിലാണ് അപകടം നടന്നത്. കുന്നിന് സമീപമുള്ള കാന്തപ്പ പൂജാരിയുടെ വീട്ടിലാണ് ദുരന്തം നടന്നത്. അപകട സമയത്ത് എല്ലാവരും ഉറക്കത്തിലായിരുന്നു. ശക്തമായ കാറ്റും മഴയുമുണ്ടായപ്പോള്‍ വലിയ ഒരുമരം കടപുഴകി വീടിന് മുകളില്‍ വീണിരുന്നു. ഒപ്പം 30 അടി ഉയരത്തിലുള്ള കുന്ന് ഇടിഞ്ഞ് വീടിന്റെ മുകളില്‍ വീണു. ശബ്ദം കേട്ട് കാന്തപ്പയുടെ മകന്‍ സീതാരാമന്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കാന്തപ്പയും ഭാര്യ പ്രേമയും മകന്റെ ഭാര്യ അശ്വനിയും രണ്ടുമക്കളും മണ്ണിനടിയില്‍പെട്ടു. വിവരത്തെ തുടര്‍ന്നെത്തിയ നാട്ടുകാര്‍ മണ്ണിനടിയില്‍ കുടുങ്ങിയ കാന്തപ്പ പൂജാരിയെയും അശ്വനിയെയും രക്ഷപ്പെടുത്തി. എന്നാല്‍ പ്രേമയും മകന്റെ രണ്ടുകുട്ടികളും മരണപ്പെടുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page