ദേശീയപാതാ തകർച്ച; നടപടിയെടുത്ത് കേന്ദ്രം, പ്രോജക്ട്‌ ഡയറക്ടറെ സസ്‌പെന്റ് ചെയ്തു, സൈറ്റ്‌ എൻജിനിയറെ പിരിച്ചു വിട്ടു

മലപ്പുറം: മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവത്തിൽ എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടറെ സസ്‌പെന്‍ഡ് ചെയ്തു. സൈറ്റ് എന്‍ജിനീയറെയും എന്‍എച്ച്എഐ പുറത്താക്കി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിൻ്റേതാണ് തീരുമാനം. കരാറുകാരന്‍ മേല്‍പ്പാലം സ്വന്തം ചെലവില്‍ പുനര്‍നിര്‍മിക്കണമെന്നും കേന്ദ്രത്തിന്‌റെ ഉത്തരവില്‍ പറയുന്നു. സുരക്ഷാ കണ്‍സള്‍ട്ടന്‌റ് കമ്പനിയടക്കം മൂന്ന് കമ്പനികള്‍ക്കെതിരെയും കേന്ദ്രം നടപടി സ്വീകരിച്ചിട്ടുണ്ട്. കുരിയാട് ദേശീയപാത തകര്‍ന്നതില്‍ അന്വേഷണ സമിതി വ്യാഴാഴ്ച കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം കടുത്ത നടപടികളിലേക്ക് കടന്നത്.കൂരിയാട് ദേശീയപാത നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിക്ക് വീഴ്ച്ച സംഭവിച്ചുവെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിര്‍മാണത്തിന് മുമ്പ് ഭൂമിയുടെ അവസ്ഥ പരിശോധിച്ചില്ലെന്നും ഭൂമി ബലപ്പെടുത്തുന്നതില്‍ അശ്രദ്ധ കാണിച്ചുവെന്നുമാണ് ഗതാഗത മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. വെള്ളം പോകാനുള്ള സംവിധാനമാണ് വിയോഡക്ട്. മണ്ണിട്ട് ഉയർത്തിയ പാതയായതിനാൽ റോഡിന്റെ ഭാരം താങ്ങാനുള്ള അടിത്തറ അതിനില്ലായിരുന്നതാണ് റോഡ് തകരാൻ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തില്‍ കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്തിരുന്നു. പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് എന്ന കമ്പനിയെയും വിലക്കിയിരുന്നു.കൂരിയാടിന് പുറമേ തൃശൂര്‍, കാസര്‍കോട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ ദേശീയപാതയിലും വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയിട്ടുണ്ട്. കാസര്‍കോട് ദേശീയപാത നിര്‍മാണം നടക്കുന്ന മാവുങ്കാല്‍ കല്യാണ്‍ റോഡിന് സമീപമാണ് വിള്ളല്‍ കണ്ടെത്തിയത്. കണ്ണൂരില്‍ ദേശീയപാതയ്ക്ക് സമീപം തളിപ്പറമ്പ് കുപ്പത്താണ് വ്യാപക മണ്ണിടിച്ചിലുണ്ടായത്.വയനാട് മാനന്തവാടിയിൽ മലയോര ഹൈവേയില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു. മാനന്തവാടി ദ്വാരകയിലാണ് 20 മീറ്ററിലധികം ദൂരത്തില്‍ റോഡ് വീണ്ടു കീറിയത്. തകർച്ച സംഭവത്തെ തുടർന്നു റോഡ് സുരക്ഷാ അവലോകനത്തിനായി എക്സ്പേർട്ട് കമ്മറ്റിയെയും കേന്ദ്രം രൂപീകരിച്ചിട്ടുണ്ട്. വിരമിച്ച ഐഐടി-ഡൽഹി പ്രൊഫസർ ശ്രീ. ജി.വി. റാവുവിന്റെ നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. ഡോ. അനിൽ ദീക്ഷിത്, ഡോ ജിമ്മി തോമസ്, ഡോ. കെ മോഹൻ കൃഷ്ണ എന്നിവരാണ് കമ്മറ്റിയിലെ അംഗങ്ങൾ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page