തൃശൂര്‍: മോഷ്ടിക്കാന്‍ കയറിയ കള്ളൻ വീടിനകത്ത് മൊബൈല്‍ ഫോണ്‍ മറന്നുവച്ചു. പകരം വീട്ടിലെ മറ്റൊരു ഫോൺ എടുത്ത മോഷ്ടാവിനെ അതേ ഫോൺ പിന്തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. മാള താണിശേരി കൊടിയന്‍ വീട്ടില്‍ ജോമോനെയാണ് (37) ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച രാവിലെയാണ് ജോമോന് അബദ്ധം പിണഞ്ഞത്. ഒരു വീട്ടിൽ മോഷ്ടിക്കാൻ കയറിയപ്പോൾ തിരക്കിനിടെ സ്വന്തം ഫോൺ മറന്നു വീട്ടിലെ ഫോൺ എടുത്തു സ്ഥലം വിടുകയായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ തൃശ്ശൂർ നോര്‍ത്ത് ചാലക്കുടി ചെങ്ങിനിമറ്റം ബാബുവിന്റെ വീട്ടിലാണ് ഇയാൾ മോഷണത്തിനായി എത്തിയത്. വീട്ടുകാര്‍ ഉണര്‍ന്നതിനെ തുടര്‍ന്ന് പെട്ടെന്ന് അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തിടുക്കത്തിൽ സ്വന്തം മൊബൈൽ ഫോണിന് പകരം വീട്ടുകാരിലൊരാളുടെ ഫോൺ എടുത്താണ് ഓടിയത്. വീട്ടില്‍നിന്നും ലഭിച്ച മോഷ്ടാവിന്റെ മൊബൈല്‍ ഫോണ്‍ വഴിയാണ് പിന്നീട് പൊലീസ് പ്രതിയെ പിടിച്ചത്. 2010ല്‍ ചാലക്കുടി പൊലീസ് സ്റ്റേഷനില്‍ ഇയാളുടെ പേരില്‍ മോഷണ കേസുണ്ട്. കൂടാതെ മാള, നെടുമ്പാശേരി, ചെങ്ങമനാട്, കളമശേരി എന്നീ പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്.
