ഭുവനേശ്വർ: ദുർമന്ത്രവാദിയാണെന്ന് സംശയിച്ച് വൃദ്ധനെ യുവാവ് തലയറുത്ത് കൊലപ്പെടുത്തി. ഒഡിഷയിലെ കലഹന്ദി ജില്ലയിലാണ് സംഭവം. 65 വയസ്സുകാരനായ രൂപ്സിങ് മാഞ്ചിയെ 2 ദിവസമായി കാണാനില്ലെന്നു ചൂണ്ടിക്കാട്ടി സഹോദരനാണ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ ഗ്രാമത്തിലെ കുളത്തിൽ മാഞ്ചിയുടെ തലയില്ലാത്ത മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതോടെ മാഞ്ചിയെ കാണാതായതിനു പിന്നാലെ ഗ്രാമം വിട്ട 21 വയസ്സുകാരനിലേക്കു അന്വേഷണം എത്തി. ഇയാളെ ഗോവയിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ കോടാലി കൊണ്ട് മാഞ്ചിയുടെ തല വെട്ടിമാറ്റിയതായി ഇയാൾ കുറ്റസമ്മതം നടത്തി. ദുർമന്ത്രവാദം നടത്തുന്നെന്ന സംശയത്തിലാണ് കൊലപാതകം നടത്തിയതെന്നും ഇയാൾ പറഞ്ഞു. അതിനിടെ മാഞ്ചിയുടെ വെട്ടിമാറ്റപ്പെട്ട തല ഇനിയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കനത്ത മഴയ്ക്കിടെ ഇതിനുള്ള തിരച്ചിൽ തുടരുകയാണ്.
