ന്യൂഡൽഹി: കോഴിക്കോട്, വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയിൽ-കള്ളാടി- മേപ്പാടി തുരങ്കപ്പാത വ്യവസ്ഥകൾ പാലിച്ച് നടപ്പിലാക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതി. 60 ഉപാധികളോടു കൂടിയാണ് കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയത്തിനു കീഴിലെ വിദഗ്ധ സമിതി പദ്ധതി നടപ്പിലാക്കാൻ ശുപാർശ നൽകിയത്. മേയ് 14,15 തീയതികളിൽ ചേർന്ന സമിതി യോഗത്തിലാണ് തീരുമാനം.വ്യവസ്ഥകൾ എന്തൊക്കെയാണെന്ന് വ്യക്തമല്ല. ഇതോടെ നിർമാണ പ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാരിന് മുന്നോട്ട് പോകാൻ കഴിയും. രാജ്യത്തെ ഏറ്റവും നീളമേറിയ മൂന്നാമത്തെ വലിയ ഭൂഗർഭ പാതയാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. നേരത്തേ പാരിസ്ഥിതിക പ്രശ്നം ഉന്നയിച്ച് പലതവണ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിൽ നിന്ന് കൂടുതൽ വിശദാംശങ്ങൾ തേടിയിരുന്നു. 1800 കോടി രൂപയാണ് പദ്ധതിക്കു ചെലവ് കണക്കാക്കിയിരുന്നത്. എന്നാൽ മാറിയ സാഹചര്യത്തിൽ പദ്ധതി ചെലവ് ഉയരും. കൊങ്കൺ റെയിൽവേ കോർപറേഷനാണ് വിശദ പദ്ധതി രേഖ(ഡിപിആർ) തയാറാക്കിയത്. 2134 കോടി രൂപ കിഫ്ബി പദ്ധതിക്കായി മാറ്റിവച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കലിന്റെ 80% പൂർത്തിയായി. വയനാട് പരിസ്ഥിതി ലോല മേഖലയായതിനാൽ പ്രാദേശികമായി ഉയരാനിടയുള്ള എതിർപ്പിനെ മറികടക്കുകയാണ് സംസ്ഥാന സർക്കാരിന്റെ മുന്നിലുള്ള വെല്ലുവിളി.
