തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദമാണ് ഇതിനു കാരണം. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും സംസ്ഥാന വ്യാപകമായി അതിതീവ്ര മഴയ്ക്കു സാധ്യതയുണ്ട്.
വ്യാഴാഴ്ച 4 ജില്ലകളിൽ റെഡ് അലർട്ടാണ്. പത്തനംതിട്ട, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണിത്. ശേഷിക്കുന്ന 10 ജില്ലകളിലും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, എറണാകുളം, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നാളെ അവധി പ്രഖ്യാപിച്ചു.
ഇന്ന് മഴയ്ക്ക് നേരിയ ശമനം ഉണ്ടായെങ്കിലും നാശനഷ്ടങ്ങൾ തുടരുകയാണ്. പാലക്കാട് ഒറ്റപ്പാലത്ത് വീടിന്റെ ചുമർ ഇടിഞ്ഞു വീണ് ഓട്ടോറിക്ഷ തകർന്നു. മാനന്തവാടി താലൂക്കിൽ ഒരു വീട് പൂർണമായും 13 വീടുകൾ ഭാഗികമായും തകർന്നു. വയനാട് ജില്ലയിൽ 18 ക്യാംപുകളിലായി 700 പേരെ മാറ്റിപാർപ്പിച്ചു.
കുന്തിപ്പുഴയുടെ കുരുത്തിച്ചാൽ ഭാഗത്ത് ഒഴുക്കിൽപെട്ടു കാണാതായ ഷൊർണൂർ കയിലിയാട് സ്വദേശി മുബീന്റെ (26) മൃതദേഹം കണ്ടെത്തി. 4 ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം ലഭിച്ചത്.
