തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ 9 അർധരാത്രി മുതൽ ജൂലൈ 31 അർധരാത്രി വരെ 52 ദിവസം ട്രോളിങ് നിരോധനം ഏർപ്പെടുത്തുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഇതിന്റെ ഭാഗമായി എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ മേയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചു. ട്രോളിങ് നിരോധന സമയത്ത് രക്ഷാപ്രവർത്തനങ്ങൾക്കും പെട്രോളിങ്ങിനായി 9 തീരദേശ ജില്ലകളിൽ നിന്നായി 19 സ്വകാര്യ ബോട്ടുകൾ വാടകയ്ക്ക് എടുക്കും. ഒപ്പം വിഴിഞ്ഞം, വൈപ്പിൻ, ബേപ്പൂർ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് 3 മറൈൻ ആംബുലൻസുകളും പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളതീരത്ത് ചരക്കുകപ്പൽ മറിഞ്ഞതിനെ തുടർന്ന് മത്സ്യം കഴിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകൾക്കു അടിസ്ഥാനമില്ലെന്നും മന്ത്രി വ്യക്തമാക്കി. കടൽ മത്സ്യം കഴിക്കുന്നതിൽ യാതൊരു കുഴപ്പവുമില്ല. സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ പട്ടിണിയിലാകാൻ ഇതു ഇടയാക്കിയതായും കയറ്റുമതിയെ ബാധിച്ചതായും മന്ത്രി അറിയിച്ചു.
