ഭുവനേശ്വര്‍: വിവാഹസമ്മാനമായി പാഴ്‌സല്‍ ബോംബ് അയച്ച് വരനെയും അമ്മൂമ്മയും കൊന്ന കേസില്‍ കോളജ് പ്രൊഫസര്‍ക്ക് ജീവപര്യന്തം ശിക്ഷ. ഒഡിഷയിലെ ഭയിന്‍സയിലെ ജ്യോതി വികാസ് കോളജ് അധ്യാപകനായിരുന്ന പഞ്ചിലാല്‍ മെഹറിനാണു 17 വര്‍ഷം തടവു ശിക്ഷ ലഭിച്ചത്.
2018ലാണ് കേസിനാസ്പദമായ സംഭവം. വരന്‍ സൗമ്യ ശേഖറും (26), അമ്മൂമ്മ ജമമണി സഹുവു(85)മാണ് മരിച്ചത്. വധു സീമ സഹു ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു. 2018 ഫെബ്രുവരി 18നാണ് ഇരുവരും വിവാഹിതരായത്. 5 ദിവസത്തിനു ശേഷം ഇവര്‍ക്കു പാഴ്‌സലായി ഒരു വിവാഹസമ്മാനം ലഭിച്ചു. തുറന്നു നോക്കിയപ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കോളിളക്കമുണ്ടാക്കിയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചാണ് നടത്തിയത്. അന്വേഷണത്തില്‍ സൗമ്യ ശേഖറിന്റെ അമ്മ സഞ്ജുക്ത സഹു പ്രിന്‍സിപ്പലായ കോളജിലെ ഇംഗ്ലീഷ് അധ്യാപകന്‍ പഞ്ചിലാലാണ് ബോംബ് അയച്ചതെന്ന് കണ്ടെത്തി. പഞ്ചിലാലിനു പകരം സഞ്ജുക്തയെ പ്രിന്‍സിപ്പിലായി നിയമിച്ചതിന്റെ വൈരാഗ്യമാണ് സ്‌ഫോടനത്തിലേക്കു നയിച്ചത്. ഇതിനായി 7 മാസത്തോളം ഇന്റര്‍നെറ്റിന്റെ സഹായത്തോടെ പഠനം നടത്തി ചെറു പരീക്ഷണങ്ങള്‍ക്കുശേഷമാണ് സമ്മാന ബോംബ് നിര്‍മിച്ചത്. ശേഷം പിടിക്കപ്പെടാതിരിക്കാന്‍ 650 കിലോമീറ്ററോളം ബസില്‍ സഞ്ചരിച്ച് ചത്തീസ്ഗഢിലെ റായ്പൂരില്‍ നിന്നു ബോംബ് സൗമ്യ ശേഖറിന്റെ വീട്ടിലേക്കു പാഴ്‌സലായി അയയ്ക്കുകയായിരുന്നു.
