തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാന് പിതൃസഹോദരൻ അബ്ദുൽ ലത്തീഫിനോടും ഭാര്യ ഷാഹിദയോടും കടുത്ത വൈരാഗ്യമുണ്ടായിരുന്നതായി പൊലീസ്. ഇരുവരെയും കൊലപ്പെടുത്തിയ കേസിൽ പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് കണ്ടെത്തൽ. അഫാന്റെ മാതാവിൽ നിന്നും ചിട്ടിത്തുകയായി ലഭിക്കാനുള്ള പണം തിരികെ ചോദിച്ചതാണ് വൈരാഗ്യത്തിനു ഇടയാക്കിയത്. അഫാനും കുടുംബവും സാമ്പത്തിക പ്രതിസന്ധിയിലായപ്പോൾ സഹായിക്കാതെ കുറ്റപ്പെടുത്തിയതും കൊലപാതകത്തിനു കാരണമായി. പെൺസുഹൃത്ത് ഫർസാനയുമായുള്ള ബന്ധം അബ്ദുൽ ലത്തീഫ് എതിർത്തതും കൃത്യത്തിലേക്കു നയിച്ചതായും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. 543 പേജുകളുള്ള കുറ്റപത്രത്തിൽ 110 സാക്ഷികളും 116 തൊണ്ടിമുതലും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ 70 ഡിജിറ്റൽ തെളിവുകളുമാണുള്ളത്. നേരത്തേ അഫാൻ മുത്തശ്ശി സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലെ കുറ്റപത്രം സമർപ്പിച്ചിരുന്നു. സഹോദരനെയും പെൺസുഹൃത്തിനെയും കൊലപ്പെടുത്തുകയും അമ്മയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കേസിലെ കുറ്റപത്രവും ഉടൻ സമർപ്പിക്കും. അതിനിടെ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ച അഫാന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ട്. പേര് വിളിച്ചപ്പോൾ കണ്ണു തുറക്കാൻ ശ്രമിച്ചതായി ഡോക്ടർമാർ അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറായി വെന്റിലേറ്ററിന്റെ സഹായത്തിലാണ് അഫാൻ കഴിയുന്നത്. ഇയാൾ അപകടനില തരണം ചെയ്തതായി പറയാനാകില്ലെന്നും ഡോക്ടർമാർ അറിയിക്കുന്നു. ഫെബ്രുവരി 24നാണ് വെഞ്ഞാറമൂട് കൂട്ടക്കൊല നടന്നത്.
