ലക്നൗ: വ്യാജ ഡോക്ടർ ചമഞ്ഞ് ശസ്ത്രക്രിയ നടത്തി 5 വയസ്സുകാരനെ കൊന്ന സഹോദരങ്ങൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ കൗശബി ജില്ലയിൽ മാർച്ച് 25നാണ് കേസിനാസ്പദമായ സംഭവം. ജില്ലയിൽ അൻമോൽ എന്ന പേരിൽ ആശുപത്രി നടത്തിയിരുന്ന വികാസ് കുമാർ(26), വിശേഷ് കുമാർ (26) എന്നിവരാണ് പിടിയിലായത്. ആശുപത്രി ആരംഭിച്ച ഇരുവരും വിദ്യാഭ്യാസ യോഗ്യതകളില്ലാതെ ഡോക്ടർമാരായി രോഗികളെ ചികിത്സിച്ച് വരികയായിരുന്നു. ഇതിനിടെയാണ് 5 വയസ്സുകാരനായ ദിവ്യൻഷുവിനെ കാലിൽ ഇരുമ്പ് കയറിയതിനു ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ആശുപത്രിയിലുണ്ടായിരുന്ന സർജൻ ഇതു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാമെന്ന് ബന്ധുക്കളെ അറിയിച്ചു ഇതിനായി സമയവും തീരുമാനിച്ചു. എന്നാൽ ആ സമയത്തു ആശുപത്രിയിൽ എത്തിച്ചേരാൻ സർജനു കഴിഞ്ഞില്ല. ഇതോടെ പ്രതികൾ ഇരുവരും ചേർന്ന് കുട്ടിയുടെ ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഇതിനിടെ കുട്ടി മരിച്ചു. പിന്നാലെ മാതാപിതാക്കൾ പൊലീസിനെ സമീപിച്ചു. ഇതോടെ ഒളിവിൽ പോയ പ്രതികളെ പൊലീസ് കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. ആശുപത്രി ആരോഗ്യവിഭാഗം പൂട്ടി മുദ്രവച്ചിട്ടുണ്ട്.
