ന്യൂഡൽഹി: കൗമാരക്കാരുടെ പ്രണയബന്ധത്തിന്റെ പേരിൽ പോക്സോ നിയമപ്രകാരം കേസെടുക്കുന്നില്ലെന്നും അവരെ ജയിലിലടയ്ക്കുന്നില്ലെന്നും ഉറപ്പാക്കണമെന്ന് സുപ്രീംകോടതി. ഇതുമായി ബന്ധപ്പെട്ട് നിലവിലെ നിയമങ്ങളിൽ പരിഷ്കാരം വരുത്തുന്നതു സംബന്ധിച്ച നിർദേശങ്ങൾ സമർപ്പിക്കാൻ കേന്ദ്രസർക്കാരിനോടു കോടതി ആവശ്യപ്പെട്ടു. ജൂലൈ 25നു മുന്നോടിയായി റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഒപ്പം രാജ്യത്ത് ലൈംഗിക വിദ്യാഭ്യാസ നയം രൂപീകരിക്കാനും പോക്സോ നിയമവുമായി ബന്ധപ്പെട്ട കേസുകൾ സമഗ്രമായി വിലയിരുത്താനും കേന്ദ്രസർക്കാരിനോടു നിർദേശിച്ചു. അമിക്കസ്ക്യൂറിയുടെ നിർദേശങ്ങൾ പരിഗണിച്ചാണ് ജസ്റ്റിസുമാരായ അഭയ് എസ്. ഒക, ഉജ്ജൽ ഭുയൻ എന്നിവരുടെ ബെഞ്ചിന്റെ നടപടി. പോക്സോ കുറ്റം ചുമത്തിയ പുരുഷന് ശിക്ഷ ലഭിക്കാൻ അതിജീവിതയായ പെൺകുട്ടി ആഗ്രഹിക്കാത്ത കേസുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. അതിജീവിതയുടെ ആഗ്രഹപ്രകാരം യുവാവിന്റെ 20 വർഷം തടവു ശിക്ഷ കൊൽക്കത്ത ഹൈക്കോടതി റദ്ദാക്കിയ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.







