അമൃത്സർ: ഹെറോയിൻ കൈവശം വച്ചതിനു പിരിച്ചുവിട്ട സീനിയർ വനിത കോൺസ്റ്റബിൾ അമൻദീപ് കൗർ അനധികൃത സ്വത്ത് സമ്പാദന കേസിൽ 1.35അറസ്റ്റിൽ. വരവിലും കൂടുതൽ പണം ചെലവഴിച്ചതായി കണ്ടെത്തിയതോടെയാണ് നടപടി. ഇതോടെ ഇവരുടെ 1.35 കോടി രൂപയുടെ ആസ്തി പഞ്ചാബ് പൊലീസ് മരവിപ്പിച്ചു. 14 ലക്ഷം രൂപ വിലയുള്ള ഥാർ, റോയൽ എൻഫീൽഡ് ബുളറ്റ്, 2 ഐഫോണുകൾ, ഒരു ലക്ഷം രൂപയുടെ റോളക്സ് വാച്ച് എന്നിവയും ഇതിൽ ഉൾപ്പെടുന്നു.
2018 മുതൽ 2025 വരെ 1.08 കോടി രൂപയാണ് അമൻദീപിന്റെ വരുമാനം. എന്നാൽ 1.39 കോടി രൂപ ചെലവഴിച്ചു. അധികമായി ചെലവാക്കിയ 31 ലക്ഷം രൂപയ്ക്കു സ്രോതസ് കാണിക്കാൻ സാധിക്കാതെ വന്നതോടെയാണ് പഞ്ചാബ് വിജിലൻസ് ബ്യൂറോ ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രിലിലാണ് 17.71 ഗ്രാം ഹെറോയിനുമായി അമൻദീപ് പിടിയിലായത്. പിന്നാലെ ജോലിയിൽ നിന്നു പിരിച്ചു വിടുകയായിരുന്നു.
പൊലീസ് യൂണിഫോമിൽ ഇൻസ്റ്റഗ്രാം റീൽസ് ചിത്രീകരിച്ചു വൈറലായ ഇവർക്ക് 42,000ത്തിലധികം ഫോളോവേഴ്സുണ്ട്. മയക്കുമരുന്ന് വിൽപന നടത്തി പണം സമ്പാദിച്ചിരുന്ന ഇവർ അതുപയോഗിച്ച് ആഢംബര ജീവിതം നയിച്ചിരുന്നതായി കണ്ടെത്തിയതോടെയാണ് അന്വേഷണം നടത്തിയത്
