തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നതോടെ ബുധനാഴ്ച 2 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട് ജില്ലകളിലാണ് അതി തീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ റെഡ് അലർട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
റെഡ് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വയനാട് കോഴിക്കോട് ജില്ലകളിലെ സ്കൂളുകൾക്കു അവധി പ്രഖ്യാപിച്ചു.
കേരള തീരത്ത് നാളെ രാത്രി 8.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. വെള്ളിയാഴ്ച വരെ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കുണ്ട്.
ഇന്ന് സംസ്ഥാന വ്യാപകമായി മഴയിലും കാറ്റിലും കനത്ത നാശനഷ്ടമാണുണ്ടായത്. തൃശൂർ ചേരും കുഴിയിൽ കുളത്തിൽ വീണ സഹോദരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 10 വയസ്സുകാരൻ മുങ്ങി മരിച്ചു. ചേരുംകുഴി സ്വദേശി സുരേഷിന്റെ മകൻ സരുൺ സുരേഷാണ് മരിച്ചത്. പാലക്കാട് തോട്ടിൽ മീൻപിടിക്കുന്നതിനിടെ ഒഴുക്കിൽപെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. രമേശ് (44) ആണ് മരിച്ചത്. ഇതോടെ കാലവർഷക്കെടുതിയിൽ മരണം 16 ആയി.
വണ്ടൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ബസിന് മുകളിലേക്ക് ആൽമരം വീണ് ഒരാൾക്കു ഗുരുതരമായി പരുക്കേറ്റു.
