മുംബൈ: നവജാതശിശുവിനെ ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ യുവാവ് പൊലീസ് പിടിയിൽ. മുംബൈ ഗാന്ധിനഗർ ജംക്ഷനിലെ പെട്രോൾ പമ്പിനു സമീപമാണ് സംഭവം. ദശ്രന്ത് ശിവശരണാണ് അറസ്റ്റിലായത്. ഓട്ടോയിൽ സഞ്ചരിക്കുകയായിരുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ശിവശരണെ പൊലീസ് ചോദ്യം ചെയ്തു. ഇയാളുടെ കയ്യിൽ അഴുക്കു തുണിയിൽ പൊതിഞ്ഞ നവജാത ശിശുവിനെ കണ്ടെത്തി. കൂടെ സ്ത്രീകൾ ഇല്ലാത്തതിനാൽ സംശയം തോന്നിയതോടെ വനിത ഉദ്യോഗസ്ഥയെ വിളിച്ചു വരുത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ കുഞ്ഞ് തന്റേതാണെന്നും അമ്മയുടെ സഹോദരിയുമായുണ്ടായ അവിഹിത ബന്ധത്തിൽ ജനിച്ചതാണെന്നും ഇയാൾ വെളിപ്പെടുത്തി. തന്റെ വീട്ടിൽ താമസിച്ചിരുന്ന മാതൃസഹോദരിയുമായി 4 വർഷമായി ഇയാൾ പ്രണയത്തിലായിരുന്നു. എന്നാൽ അടുത്തിടെ മറ്റൊരു യുവതിയുമായി ഇയാൾ വിവാഹിതനായി. ഇതിനു പിന്നാലെയാണ് മാതൃസഹോദരി പ്രസവിച്ചത്. വിവരം പുറത്തു അറിയുമെന്ന് ഭയപ്പെട്ടാണ് കുഞ്ഞിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഇതിനായി സുഹൃത്തിന്റെ വീട്ടിൽ പോകുന്നതായി കുഞ്ഞിന്റെ അമ്മയെ തെറ്റിദ്ധരിപ്പിച്ചാണ് കുഞ്ഞിനെ കൊണ്ടുപോയത്. കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്ത് ഉപേക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലാകുന്നത്. കുഞ്ഞിനെ പൊലീസ് അമ്മയുടെ അടുത്തെത്തിച്ചു.
