ഭുവനേശ്വർ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ സ്നേഹാശിഷ് ഗാംഗുലിയും ഭാര്യ അർപിതയയും ബോട്ടപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഒഡിഷയിൽ പുരിയിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയ ഇവർ വാട്ടർ സ്പോർട്സിൽ പങ്കെടുക്കുകയായിരുന്നു. ഇവരുടെ സ്പീഡ് ബോട്ട് കടലിലേക്ക് ഇറക്കിയതും വലിയൊരു തിരമാല വരികയും ബോട്ട് തലകീഴ്മേൽ മറിയുകയായിരുന്നു. തക്ക സമയത്ത് ലൈഫ് ഗാർഡുകൾ റബ്ബർ ഫ്ലോട്ടുകൾ നൽകിയതോടെയാണ് വൻ ദുരന്തം ഒഴിവായത്. 10 പേർ കയറുന്ന ബോട്ടിൽ 4 പേർ മാത്രമാണ് അപകടസമയത്ത് ഉണ്ടായിരുന്നത്. പ്രതികൂല കാലാവസ്ഥയിൽ ബോട്ടിന്റെ ഭാരക്കുറവാണ് അപകടത്തിനു കാരണമായത്. തങ്ങളുടെ രണ്ടാം ജന്മമാണിതെന്നു അപകടത്തിൽ നിന്നു രക്ഷപ്പെട്ടതിനു പിന്നാലെ ദമ്പതികൾ പ്രതികരിച്ചു. പുരി ബീച്ച് അപകടകരമാണെന്നും ഇവിടെ വാട്ടർ സ്പോർട്സ് നിരോധിക്കണമെന്നും ഒഡിഷ മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അർപിത വ്യക്തമാക്കി. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടതിനാൽ ഒഡിഷ തീരത്ത് കനത്ത മഴയാണ് പെയ്യുന്നത്.
