മുംബൈ: അർധരാത്രിയിൽ ഭക്ഷണം പാകം ചെയ്യാൻ വിളിച്ചപ്പോൾ ഉണരാത്തതിനു അമ്മയെ മകൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി. തിപാഭായി പവാരയാണ്(65) കൊല്ലപ്പെട്ടത്. മകൻ അവ്ലേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ധൂലിയിലാണ് സംഭവം. ശനിയാഴ്ച രാത്രി മകനു വേണ്ടി മീൻ വിഭവം ഉൾപ്പെടുന്ന ഭക്ഷണം തയാറാക്കിയ ശേഷം തിപാഭായി ഉറങ്ങാൻ കിടന്നു. എന്നാൽ വീടിന്റെ വാതിൽ അടയ്ക്കാൻ മറന്നു. ഇതോടെ തെരുവ് നായ് വീട്ടിലെത്തി ഭക്ഷണം കഴിച്ചു. രാത്രി വൈകി മദ്യപിച്ചു വീട്ടിലെത്തിയ അവ്ലേഷ് ഭക്ഷണം നിലത്തു വീണു കിടക്കുന്നതാണ് കണ്ടത്. ഇതോടെ അമ്മയോട് വേറെ ഭക്ഷണം ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ഉറക്കത്തിൽ നിന്നു എഴുന്നേൽക്കാത്തതോടെ ക്ഷുഭിതനായ ഇയാൾ മരക്കഷണം കൊണ്ട് അമ്മയെ തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. ഇതിനു ശേഷം കിടന്നുറങ്ങിയ അവ്ലേഷ് രാവിലെ എഴുന്നേറ്റപ്പോഴാണ് അമ്മയെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുക്കളെ വിവരം അറിയിച്ച ഇയാൾ തന്നെയാണ് അമ്മയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പിന്നാലെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
