ജയ്പുർ: രാജസ്ഥാനിൽ ജയിലിലെ കൊടുംകുറ്റവാളികൾക്കു പഞ്ചനക്ഷത്ര ഹോട്ടലിൽ സുഖവാസത്തിന് അവസരമൊരുക്കിയ സംഭവത്തിൽ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജയ്പുർ സെൻട്രൽ ജയിലിലാണ് സംഭവം. കഴിഞ്ഞ ദിവസം ചികിത്സയ്ക്കെന്ന പേരിലാണ് ജയിലിലെ 5 തടവുകാരെ സവായ് മാൻസിങ് ആശുപത്രിയിലേക്കു കൊണ്ടു പോയത്. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തടവുകാരെ തിരഞ്ഞു പോയ പൊലീസിനു ഒരാളെ മാത്രമേ ആശുപത്രിയിൽ കണ്ടെത്താനായുള്ളൂ. ശേഷിക്കുന്ന റഫീഖ് ബക്രി, ബൻവർ ലാൽ, അങ്കിത് ബൻസൽ, കരൺ ഗുപ്ത എന്നീ പ്രതികളെയും അകമ്പടി പോയ പൊലീസുകാരെയും കണ്ടെത്താനായില്ല. കൊലപാതകം, ബലാത്സംഗം, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങി ഗുരുതര കുറ്റകൃത്യങ്ങൾക്കു ശിക്ഷ അനുഭവിക്കുന്നവരോ വിചാരണ നേരിടുന്നവരോ ആയിരുന്നു ഇവർ. ഇതോടെ പ്രതികളെ തിരഞ്ഞു പോയ പൊലീസുകാരെത്തിയത് നഗരത്തിലെ മുന്തിയ പഞ്ചനക്ഷത്ര ഹോട്ടലുകളിലായിരുന്നു.മുറികളിൽ നിന്നും ഭാര്യമാർക്കും കാമുകിമാർക്കുമൊപ്പമാണ് ഇവർ പിടിയിലായത്. റഫീഖിന്റെ ഭാര്യയുടെ പക്കൽ നിന്ന് വൻതോതിൽ ലഹരിമരുന്നും കണ്ടെത്തി. 4 തടവുകാരെയും ഇവർക്ക് അകമ്പടി പോയ 5 പൊലീസുകാരെയും തടവുകാരുടെ ബന്ധുക്കളും സഹായികളും ഉൾപ്പെടെ അറസ്റ്റിലായി. രാജസ്ഥാനിലെ ജയിലുകളിൽ നിന്നു തടവുകാരെ പുറത്തെത്തിച്ച് സുഖവാസത്തിനു അവസരം ഒരുക്കുകയും ശേഷം ആരുമറിയാതെ തിരികെ ജയിലിൽ എത്തിക്കുകയും ചെയ്യുന്ന സംഘമാണ് സംഭവത്തിനു പിന്നിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനായി പൊലീസ് ഉദ്യോഗസ്ഥർക്കു പണം നൽകുകയായിരുന്നു. ജയ്പുർ സെൻട്രൽ ജയിലിൽ കഴിയുന്ന കുപ്രസിദ്ധ കുറ്റവാളിയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനും ചേർന്നാണ് സംഘത്തെ നിയന്ത്രിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. നേരത്തേ ജയിലിൽ നിന്നു കുറ്റവാളികൾ മൊബൈൽ ഫോണിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമയെ നേരിട്ടു വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ തടവുകാരുടെ ഫോൺ കോളുകൾ കേന്ദ്രകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ഫലം കണ്ടത്.
