രാജ്യത്ത് 1000 കവിഞ്ഞ് കോവിഡ് കേസുകള്‍; ഏറ്റവും കൂടുതല്‍ കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ വര്‍ധന. രോഗികളുടെ എണ്ണം ആയിരം കടന്നു. കേന്ദ്ര ആരോഗ്യ വകുപ്പ് പങ്കുവെച്ച കണക്കുകള്‍ പ്രകാരം 1009 കേസുകളാണ് തിങ്കളാഴ്ച രാവിലെ എട്ട് മണിവരെ റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. 430 കോവിഡ് കേസുകളാണ് കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 209 കേസും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 104 കോവിഡ് രോഗികളാണുള്ളത്. മെയ് 19ന് ശേഷം മാത്രം 99 കേസുകളാണ് ഡല്‍ഹിയില്‍ വര്‍ധിച്ചത്. ഇതേ കാലയളവില്‍ 24 പേര്‍ക്ക് രോഗം ഭേദമാകുകയും ചെയ്തിട്ടുണ്ട്. കര്‍ണാടക- 47, തമിഴ്നാട്- 69, ഗുജറാത്ത്- 83, ഉത്തര്‍ പ്രദേശ്- 15, രാജസ്ഥാന്‍- 13 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിലെ കോവിഡ് കണക്കുകള്‍. എന്നിരുന്നാലും ഗര്‍ഭിണികള്‍, പ്രായമായവര്‍, വിട്ടുമാറാത്ത രോഗമുള്ളവര്‍ തുടങ്ങിയ വിഭാഗത്തിലുള്ളവര്‍ മുന്‍കരുതലെടുക്കണം. ആള്‍ക്കൂട്ടത്തിലിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കണമെന്നും ശുചിത്വം പാലിക്കണമെന്നും അനാവശ്യ യാത്രകള്‍ ഉപേക്ഷിക്കണമെന്നും ആരോഗ്യ വിദഗ്ധര്‍ അറിയിക്കുന്നു.
കോവിഡ് കേസുകളില്‍ പെട്ടെന്നുണ്ടായ വര്‍ധനവിനെ കുറിച്ച് ആരോഗ്യ വൃത്തങ്ങള്‍ കൃത്യമായി പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ മാത്രമല്ല, ഹോങ്കോങ്, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് വര്‍ധിക്കുന്നുണ്ട്. എന്നാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ അറിയിക്കുന്നത്. കൊവിഡ് കേസുകളിലുണ്ടായ വര്‍ധനവിന് കാരണം ജെ എന്‍ 1 വേരിയന്റ് (ഓമിക്രോണിന്റെ ഒരു ഉപ-വേരിയന്റ്) വ്യാപിക്കുന്നതാണ്. സാധാരണയായി ലക്ഷണങ്ങള്‍ അത്ര ഗുരുതരമല്ലാത്തതും അണുബാധയേറ്റവര്‍ നാല് ദിവസത്തിനുള്ളില്‍ സുഖം പ്രാപിക്കുന്നവരുമാണ്. പനി, മൂക്കൊലിപ്പ്, തൊണ്ടവേദന, തലവേദന, ക്ഷീണം എന്നിവയാണ് ചില സാധാരണ ലക്ഷണങ്ങള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page