പ്രണയം വെളിപ്പെടുത്തിയ മകനെ പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി ലാലു പ്രസാദ് യാദവ്

പട്ന: മൂത്തമകൻ തേജ് പ്രതാപ് യാദവിനെ ബിഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി ദേശീയ അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് പാർട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും പുറത്താക്കി. പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി പെൺസുഹൃത്തിനൊപ്പമുള്ള ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവച്ചതിനു എതിരെയാണ് നടപടി. മുൻ മന്ത്രിയും ഹസൻപുരിലെ എംഎൽഎയുമായ തേജ് പ്രതാപിനെ 6 വർഷത്തേക്കാണ് പാർട്ടിയിൽ നിന്നു പുറത്താക്കിയത്. തേജ് പ്രതാപിന്റെ പ്രവർത്തനങ്ങളും പെരുമാറ്റവും സമുദായത്തിനും കുടുംബ മൂല്യങ്ങൾക്കും എതിരാണെന്ന് നടപടി അറിയിച്ചു കൊണ്ടുള്ള എക്സിലെ പോസ്റ്റിൽ ലാലു വ്യക്തമാക്കി. ഇനി മുതൽ പാർട്ടിയിലും കുടുംബത്തിലും അദ്ദേഹത്തിന് യാതൊരു തരത്തിലുള്ള പങ്കും ഉണ്ടായിരിക്കില്ലെന്നും ലാലു കൂട്ടിച്ചേർത്തു.അനുഷ്ക യാദവ് എന്ന സ്ത്രീയോടൊത്തുള്ള ചിത്രമാണ് 12 വർഷമായി പ്രണയത്തിലാണെന്ന അടിക്കുറിപ്പോടെ തേജ് പ്രതാപിന്റെ ഔദ്യോഗിക ഫെയ്സ് ബുക്ക് അക്കൗണ്ടിൽ പങ്കുവച്ചത്. വിവാദമായതോടെ പോസ്റ്റ് നീക്കം ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും തേജ് പ്രതാപ് വിശദീകരിച്ചിരുന്നു.2018ൽ ബിഹാർ മുൻ മുഖ്യമന്ത്രി ദരോഗ റായിയുടെ ചെറുമകൾ ഐശ്വര്യ റായിയെ തേജ് പ്രതാപ് വിവാഹം കഴിച്ചിരുന്നു. എന്നാൽ തേജ് പ്രതാപ് ലഹരി ഉപയോഗിക്കാറുണ്ടെന്നും തന്നെ മർദിച്ചതായും ആരോപിച്ച് മാസങ്ങൾക്കുള്ളിൽ ഐശ്വര്യ വീടു വിട്ടു. ഇവരുടെ വിവാഹമോചന ഹർജി കുടുംബ കോടതിയുടെ പരിഗണനയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page