ടിക്കറ്റില്ലാത്തതിന് പിഴയടച്ചു; പിറ്റേന്ന് മുതല്‍ ട്രെയിനിലെ വ്യാജ പരിശോധകന്‍; വ്യാജ ചെക്കറെ പിടികൂടിയത് ഉദ്യോഗസ്ഥര്‍ ടിക്കറ്റെടുക്കാതെ കയറി

മുംബൈ: കുശിനഗര്‍ എക്‌സ്പ്രസ് ട്രെയിനില്‍ വ്യാജ ടിക്കറ്റ് ചെക്കറെ കല്യാണ്‍ റെയില്‍വേ പൊലീസ് പിടികൂടി. വിരാര് സ്വദേശി രാംപ്രകാശ് മണ്ഡല്‍(40) ആണ് പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന്
മുന്‍പ് പിഴയടച്ചതിനു മണ്ഡലിനു ലഭിച്ച രസീതിന്റെ മാതൃകയില്‍ നിര്‍മിച്ച വ്യാജ രസീത് പുസ്തകം, വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്, വ്യാജ സ്റ്റാംപ് എന്നിവ കണ്ടെടുത്തു. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് മൂന്നു മാസം മുന്‍പ് പിഴയടയ്‌ക്കേണ്ടി വന്നതോടെ അടുത്ത ദിവസം മുതല്‍ ഇയാള്‍ വ്യാജ ടിക്കറ്റ് ചെക്കറുടെ വേഷത്തില്‍ ട്രെയിനുകളിലെത്തുകയായിരുന്നു. വേനല്‍ക്കാല അവധിക്കാലമായതിനാല്‍ ജനറല്‍ കമ്പാര്‍ട്ടുമെന്റിലെ തിരക്ക് മുതലെടുത്ത്, ടിസി ആയി ചമഞ്ഞ് വ്യാജ പിഴ രസീതുകള്‍ നല്‍കി നിരവധി പേരെ കൊള്ളയടിച്ചിരുന്നു. ബിഹാറിലേക്കും ഉത്തര്‍പ്രദേശിലേക്കും പോകുന്ന ദീര്‍ഘദൂര ട്രെയിനുകളിലായിരുന്നു തട്ടിപ്പു നടത്തിയിരുന്നത്. കുശിനഗര്‍ എക്‌സ്പ്രസിലെ യാത്രക്കാര്‍ക്ക് വ്യാജ പിഴ രസീതുകള്‍ നല്‍കിയതായി സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ (വര്‍ക്ക്‌സ്) അരുണ്‍ കുമാറിന് പരാതി ലഭിച്ചിരുന്നു. തുടര്‍ന്ന് വ്യാജ ചെക്കറെ കണ്ടെത്താന്‍ ഹരേഷ് ദഹില്‍ക്കറുടെ നേതൃത്വത്തില്‍ അദ്ദേഹം ഒരു ടിസി സംഘം രൂപീകരിച്ചു. ടിക്കറ്റില്ലാത്ത യാത്രക്കാരായി വേഷമിട്ട് ബുധനാഴ്ച കുശിനഗര്‍ എക്‌സ്പ്രസില്‍ കയറി. അപ്പോള്‍ ഒരു ടിസിയുടെ യൂനിഫോമും ബാഡ്ജും ധരിച്ച ഒരാളെ കണ്ടെത്തി. ട്രെയിന്‍ കല്യാണിലെത്തിയപ്പോള്‍ ടിക്കറ്റില്ലാത്ത യാത്രക്കാരാണെന്നു പറഞ്ഞ് വ്യാജ ചെക്കറെ സമീപിച്ചു.
നാല് ഉദ്യോഗസ്ഥരില്‍നിന്നായി 2,640 രൂപ പിഴയീടാക്കിയ വ്യാജ പരിശോധകന്‍ പിന്നീട് യാത്ര തുടരാന്‍ അവരെ ‘അനുവാദം’ നല്‍കി. രസീത് പരിശോധിച്ചപ്പോള്‍ അത് വ്യാജമാണെന്ന് കണ്ടെത്തി. ആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ സംഘം യുവാവിനെ പിടികൂടി കല്യാണ്‍ ജിആര്‍പിക്ക് കൈമാറി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page