ഗൂഡല്ലൂർ: കോഴിക്കോട്ടുനിന്നും ഊട്ടിയിൽ വിനോദ യാത്രയ്ക്കെത്തിയ കുടുംബത്തിലെ 15 വയസ്സുകാരൻ മരം തലയിൽ വീണു മരിച്ചു. വടകര മുംകേരിയിൽ പ്രസീതിന്റെയും രേഖയുടെയും മകൻ ആദിദേവ് (15) ആണ് മരിച്ചത്. ഊട്ടി-ഗൂഡലൂർ ദേശീയ പാതയിലെ ട്രീപാർക്ക് ട്രീ സെന്ററിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടമുണ്ടായത്. 23-ാം തീയതിയാണ് ആദിദേവ് ഉൾപ്പെടെ 14 അംഗ സംഘം കോഴിക്കോടു നിന്ന് ഊട്ടി കാണാനെത്തിയത്. ഞായറാഴ്ച വീട്ടിലേക്കു മടങ്ങുന്നതിനു മുന്നോടിയായി പ്രകൃതി ഭംഗി ആസ്വദിച്ച് നടക്കുമ്പോൾ ആദിദേവിന്റെ തലയിൽ മരം കടപുഴകി വീഴുകയായിരുന്നു. ഉടൻ ഊട്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതിനിടെ മഴ കനത്ത സാഹചര്യത്തിൽ നീലഗിരി ജില്ലയിലെ ഊട്ടി ഉൾപ്പെടെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും 2 ദിവസത്തേക്ക് അടച്ചു. ഇതോടെ മലപ്പുറത്ത് നിന്ന് നിലമ്പൂർ-നാടുകാണി ചുരം വഴി ഊട്ടിയിലേക്കും നീലഗിരി ജില്ലയിലെ മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.
