അര്‍ധരാത്രി വിദ്യാര്‍ഥിനിക്ക് പ്രൊഫസറുടെ വിഡിയോ കോള്‍; ‘വസ്ത്രം അഴിക്കണം, ഇല്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കും’; യുപിയിലെ കോളേജ് അധ്യാപകന്‍ അറസ്റ്റില്‍

ആഗ്ര: വീഡിയോ കോളിലൂടെ വിദ്യാര്‍ത്ഥിനിയോട് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുകയും വിസമ്മതിച്ചാല്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സര്‍ക്കാര്‍ കോളേജ് പ്രൊഫസര്‍ അറസ്റ്റില്‍.
ഉത്തര്‍പ്രദേശിലാണ് സംഭവം. വിദ്യാര്‍ത്ഥിനിയില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്തി പ്രതിയായ പ്രൊഫസറെ കസ്റ്റഡിയിലെടുത്തതായി ഡിഎസ്പി (സിറ്റി) രാജു കുമാര്‍ പറഞ്ഞു. മുസാഫര്‍നഗറില്‍ ശനിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. ബിഎസ്സി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ 24 വയസുകാരി കുടുംബാംഗങ്ങള്‍ക്കും ജാട്ട് മഹാസഭയിലെ ചില അംഗങ്ങള്‍ക്കുമൊപ്പം കോളേജിലെത്തി പ്രതിഷേധിക്കുകയായിരുന്നു. കാമ്പസില്‍ പ്രതിഷേധം നടത്തിയ ശേഷം അവര്‍ പ്രൊഫസര്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടു. പ്രൊഫസര്‍ അര്‍ദ്ധരാത്രിയോടെ വീഡിയോ കോളില്‍ വിളിച്ച് വസ്ത്രം അഴിക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും വിസമ്മതിച്ചപ്പോള്‍, പ്രാക്ടിക്കല്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്നോ പരീക്ഷാ ഫലങ്ങള്‍ വൈകിപ്പിക്കുമെന്നോ ഭീഷണിപ്പെടുത്തുമെന്നും പറഞ്ഞതായി വിദ്യാര്‍ഥിനി പറയുന്നു. ഭയപ്പെട്ടിരുന്നുവെങ്കിലും ഒടുവില്‍ പ്രതികരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പ്രൊഫസര്‍ സംഭവം നിഷേധിച്ചു. പ്രൊഫസറുടെ മോശം പെരുമാറ്റത്തിന്റെ തെളിവായി തന്റെ പക്കല്‍ വോയിസ് റെക്കോര്‍ഡിംഗുകള്‍ ഉണ്ടെന്നും വിദ്യാര്‍ത്ഥിനി അവകാശപ്പെട്ടു. പരാതി ലഭിച്ചതായും തുടര്‍ന്ന് ഒരു ആഭ്യന്തര അന്വേഷണ സമിതി രൂപീകരിച്ചതായും കോളേജ് പ്രിന്‍സിപ്പല്‍ സ്ഥിരീകരിച്ചു. പ്രൊഫസര്‍ ഏറെക്കാലമായി അര്‍ദ്ധരാത്രിയുള്ള കോളുകളിലൂടെയും അശ്ലീല സന്ദേശങ്ങളിലൂടെയും തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥിനി പരാതിയില്‍ പറഞ്ഞു. അധ്യാപകനെതിരെ ബിഎന്‍എസ് വകുപ്പ് 75 (2) (ലൈംഗികാതിക്രമം) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്ത് കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page