ഗുവാഹട്ടി: ഇന്ത്യയിൽ മൂന്നു തവണ ഭീകരാക്രമണങ്ങൾ നടത്തിയ ലഷ്കർ ഇ തൊയിബ ഭീകരൻ പാക്കിസ്താനിൽ അജ്ഞാത സംഘത്തിൻ്റെ വെടിയേറ്റു മരിച്ചു. സെയ്ഫുള്ള ഖാലിദാണ് സിന്ധ് പ്രവിശ്യയിൽവച്ച് കൊല്ലപ്പെട്ടത്. പാകിസ്താൻ സൈന്യത്തിന്റെ സംരക്ഷണയിലായിരുന്ന ഖാലിദിനെ വീടിനു സമീപത്തുവച്ച് ഒരു സംഘം വെടിവച്ചു കൊല്ലുകയായിരുന്നു.
2001ലെ രാംപൂർ സിആർപിഎഫ് ക്യാംപിനു നേരെയുണ്ടായ ആക്രമണം, 2005ൽ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസസിലുണ്ടായ ആക്രമണം, 2006ൽ നാഗ്പുരിലെ ആർഎസ്എസ് കാര്യാലയത്തിനു നേരെ നടന്ന ആക്രമണം എന്നിവയുടെ സൂത്രധാരനാണ് ഖാലിദ്. വിനോദ്കുമാർ എന്ന വ്യാജപേരിൽ നേപ്പാളിൽ കഴിയുന്നതിനിടെയാണ് ഇയാൾ ഇന്ത്യയിൽ ആക്രമങ്ങൾ ആസൂത്രണം ചെയ്തത്. ആക്രമണങ്ങൾക്കായി ആളുകളെ റിക്രൂട്ട് ചെയ്യുകയും ആയുധങ്ങൾ എത്തിച്ചു കൊടുക്കുകയും ചെയ്തു. പിന്നീട് പാക്കിസ്താനിലേക്കു കടന്ന ഖാലിദ് ഇടയ്ക്കിടയ്ക്ക് താമസസ്ഥലം മാറ്റിയിരുന്നു. അടുത്തിടെയാണ് സിന്ധിലെ ബാദിൻ ജില്ലയിലേക്കു താമസം മാറിയത്.
