കാസര്‍കോട്: പതിനഞ്ചു വര്‍ഷം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്നു തെളിഞ്ഞു. ക്രൈംബ്രാഞ്ച് ഐജി പി. പ്രകാശിന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് എസ്.പി സജേഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ നടന്ന തന്ത്രപരമായ അന്വേഷണത്തിലാണ് കോളിളക്കം സൃഷ്ടിച്ച കേസില്‍ തുമ്പുണ്ടാക്കിയത്.
കേസിന്റെ നാള്‍ വഴികളും അന്വേഷണത്തിന്റെ പുരോഗതിയും ഇങ്ങനെ: ”2010 ജൂണ്‍ മാസത്തിലാണ് ബളാംതോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നു അമ്പലത്തറ, എണ്ണപ്പാറ, മൊയോലം കോളനിയിലെ രാമന്‍-കല്യാണി ദമ്പതികളുടെ മകളായ രേഷ്മ പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയത്. അധ്യാപികയാവുകയെന്നതായിരുന്നു രേഷ്മയുടെ ജീവിതാഭിലാഷം. ഇതിനായി കാഞ്ഞങ്ങാട് നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ചേര്‍ന്നു. താമസിച്ചിരുന്നത് ബല്ലാ കടപ്പുറത്തെ ഒരു ക്വാര്‍ട്ടേഴ്‌സിലായിരുന്നു. ഇവിടെ വച്ചാണ് രേഷ്മയെ കാണാതായത്. കാണാതാകുന്നതിനു മുമ്പ് വീട്ടുകാരെ ഫോണ്‍ ചെയ്ത് എറണാകുളത്ത് ജോലി ശരിയായിട്ടുണ്ടെന്നും പോകുന്നുവെന്നും പറഞ്ഞിരുന്നു. വീട്ടുകാര്‍ ഇത് വിശ്വസിച്ചു. എന്നാല്‍ പിന്നീട് രേഷ്മയെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചില്ല. തുടര്‍ന്ന് 2011 ജനുവരി 19ന് പിതാവ് രാമന്‍ അമ്പലത്തറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. പാണത്തൂര്‍, ബാപ്പുംകയം സ്വദേശിയായ ബിജു പൗലോസ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി അപായപ്പെടുത്തിയെന്നാണ് വീട്ടുകാര്‍ ആരോപിച്ചിരുന്നത്. അന്വേഷണം എങ്ങും എത്താത്തതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ഹൊസ്ദുര്‍ഗ് ഡിവൈഎസ്പി ഓഫീസിലേക്ക് മാര്‍ച്ച് അടക്കമുള്ള പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്തു. ഇതിനിടയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് സബ് ഡിവിഷന്‍ വിഭജിച്ച് ബേക്കല്‍ സബ് ഡിവിഷന്‍ രൂപീകരിച്ചു. ഇതോടെ കേസ് രജിസ്റ്റര്‍ ചെയ്ത അമ്പലത്തറ പൊലീസ് സ്റ്റേഷന്‍ ബേക്കല്‍ സബ്ഡിവിഷന്റെ പരിധിയിലായി. പിന്നീട് രേഷ്മ തിരോധാന കേസ് വലിയ കോളിളക്കങ്ങള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കും വഴിയൊരുക്കി. ബേക്കല്‍ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ആരോപണ വിധേയനായ ബിജു പൗലോസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തെങ്കിലും അന്വേഷണം ഒരിഞ്ച് പോലും മുന്നോട്ടു പോയില്ല.

ഇതോടെ മാതാപിതാക്കള്‍ 2021ല്‍ ഹൈക്കോതിയില്‍ ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തു. 2022 വരെ അന്വേഷണം തുടര്‍ന്നിട്ടും രേഷ്മയുടെ തിരോധാനത്തിനു തുമ്പൊന്നും ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. 2023ല്‍ മാതാപിതാക്കള്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. സിബിഐ അന്വേഷണത്തിനു പകരം പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണം തുടര്‍ന്നുവെങ്കിലും ആരോപണ വിധേയനായ ബിജു പൗലോസിനെതിരെ ശക്തമായ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിന്നാലെ മാതാപിതാക്കള്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. ഇതോടെയാണ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഐ.ജി പി. പ്രകാശിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടത്. 2024 ഡിസംബര്‍ ഒന്‍പതിന് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഐജിയുടെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തില്‍, ഡിവൈ.എസ്.പി പി മധുസൂദനന്‍ നായര്‍ എന്നിവരടങ്ങിയ ക്രൈംബ്രാഞ്ച് സംഘം രേഷ്മ പ്ലസ്ടു പഠനം കഴിഞ്ഞു ഇറങ്ങിയ നാളുകള്‍ തൊട്ടു പിന്നീട് ഓരോ കാലത്തും ഉണ്ടായ കാര്യങ്ങളോരോന്നായി പരിശോധിച്ചു. തിരോധാനത്തിനു പിന്നില്‍ ബിജു പൗലോസ് ആണെന്നു ഉറപ്പിക്കുകയും രേഷ്മ മരണപ്പെട്ടതായും സ്ഥിരീകരിച്ചു. എന്നാല്‍ മരണപ്പെട്ടതായി തെളിയിക്കണമെങ്കില്‍ തെളിവുകള്‍ വേണം. രേഷ്മയുടെ മൃതദേഹം കണ്ടെത്തണം. ഈയൊരു വലിയ വെല്ലുവിളി ഏറ്റെടുത്ത അന്വേഷണ സംഘം ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും കയറിയിറങ്ങി. രേഷ്മയെ കാണാതായ സമയത്ത് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ രേഖകള്‍ പരിശോധിച്ചു. അജ്ഞാത മൃതദേഹങ്ങള്‍ ഏതൊക്കെയെന്നും അതില്‍ യുവതികളുടെ മൃതദേഹങ്ങള്‍ ഉണ്ടായിരുന്നുവോയെന്നും പരിശോധിച്ചു. രാജപുരം പൊലീസ് സ്റ്റേഷനിലെ ഒരു കേസ് രേഖയില്‍ നിന്നു ആദ്യത്തെ സ്പാര്‍ക്ക് അന്വേഷണ സംഘത്തിനു ലഭിച്ചു. രേഷ്മയുടെ പ്രായത്തിലുള്ള ഒരു മൃതദേഹം പുഴയില്‍ ഒഴുകിയെത്തിയെന്നും അഴുകി തുടങ്ങിയ മൃതദേഹം ദിവസങ്ങളോളം സൂക്ഷിച്ചിട്ടും അവകാശികള്‍ എത്താത്തതിനാല്‍ സംസ്‌കരിച്ചിരുന്നതായും കണ്ടെത്തി. രേഷ്മ ആത്മഹത്യ ചെയ്തുവെന്നും മൃതദേഹം താന്‍ പാണത്തൂര്‍ പുഴയില്‍ തള്ളിയെന്നും ബിജു പൗലോസ് നേരത്തെ നല്‍കിയ മൊഴിയുമായി അന്വേഷണ സംഘം അജ്ഞാത മൃതദേഹം സംസ്‌കരിച്ച സംഭവവുമായി കൂട്ടിച്ചേര്‍ത്തു. അജ്ഞാത മൃതദേഹം സംസ്‌കരിച്ച സ്ഥലം കണ്ടെത്തിയ ശേഷം ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രേഷ്മയുടേതെന്നു സംശയിക്കുന്ന ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ഇതിന്റെ സാമ്പിളും വീട്ടുകാരുടെ ഡിഎന്‍എ സാമ്പിളുകളും ശേഖരിച്ച് കണ്ണൂരിലെ ലബോറട്ടറിയിലേക്ക് അയച്ചു. ഫലത്തിനായി കാത്തിരുന്നു. ഇതിനിടയില്‍ ബിജു പൗലോസിന്റെ നീക്കങ്ങളും നിരീക്ഷിച്ചു. ആഴ്ചകളുടെ കാത്തിരിപ്പിനൊടുവില്‍ പരിശോധനാ റിപ്പോര്‍ട്ട് ലഭിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. തുടര്‍ന്ന് രണ്ടാമത്തെ പരിശോധനയ്ക്കായി സാമ്പിളുകള്‍ തിരുവനന്തപുരത്തെ പൊലീസ് ഫോറന്‍സിക് ലാബിലേക്ക് അയച്ചു. ഇതിലാണ് അറസ്റ്റിലേക്ക് നയിച്ച തെളിവുകള്‍ കണ്ടെടുത്തതെന്നാണ് സൂചന.
ബിജു പൗലോസിനെ പിടികൂടിയത് നേരത്തെ ഗോവയില്‍ കൊല്ലപ്പെട്ട സഫിയയുടെ നാടായ അയ്യങ്കേരിയില്‍ നിന്ന്
രേഷ്മയുടെ മരണം കൊലപാതകമാണെന്ന അനുമാനത്തിലെത്തിയ ക്രൈംബ്രാഞ്ച് സംഘം വെള്ളിയാഴ്ച അതീവ രഹസ്യമായാണ് കര്‍ണ്ണാടകയിലെ മടിക്കേരി, അയ്യങ്കേരിയില്‍ എത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്രൂരമായി കൊല്ലപ്പെട്ട ആദൂര്‍, മാസ്തിക്കുണ്ടിലെ കരാറുകാരന്റെ വീട്ടില്‍ വീട്ടുജോലിക്കാരിയായിരുന്ന സഫിയയുടെ നാടായ അയ്യങ്കേരിയിലാണ് ബിജു പൗലോസ് ഉള്ളതെന്നു സ്ഥിരീകരിച്ചതോടെയാണ് അന്വേഷണ സംഘം അവിടെയെത്തിയത്.
പൊലീസിനെ കണ്ടാല്‍ രക്ഷപ്പെടാന്‍ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലിലായിരുന്നു അന്വേഷണ സംഘം. കെട്ടിട നിര്‍മ്മാതാക്കള്‍ എന്ന ഭാവേന വെള്ളിയാഴ്ച അയ്യങ്കേരിയിലെത്തിയ ക്രൈംബ്രാഞ്ച് സംഘം ഒരു കടക്കാരനെ സമീപിച്ച് കെട്ടിടങ്ങള്‍ കരാറായി പണിതു നല്‍കുന്നവര്‍ ആരെങ്കിലും ഉണ്ടോയെന്ന് അന്വേഷിച്ചു. രണ്ടു പേര്‍ ഉണ്ടെന്നായിരുന്നു മറുപടി. പേരു ചോദിച്ചപ്പോള്‍ ബിജു പൗലോസിന്റെയും മറ്റൊരാളുടെയും പേരു പറഞ്ഞു. ബിജുവിനെ കിട്ടിയാല്‍ നല്ലതെന്ന് സംഘം മറുപടി നല്‍കി. തുടര്‍ന്ന് കടക്കാരന്‍ ബിജുവിനെ ഫോണ്‍ ചെയ്തു. വലിയ കെട്ടിടം നിര്‍മ്മിക്കാനുണ്ടെന്നു പറഞ്ഞ് ഒരു സംഘം എത്തിയിട്ടുണ്ടെന്നും ഒന്ന് കടയിലേക്ക് വരാമോയെന്നും ചോദിച്ചു. ആദ്യം വിസമ്മതിച്ചുവെങ്കിലും പിന്നീട് സമ്മതിച്ചു. എന്തോ പന്തികേട് തോന്നിയ ബിജു പൗലോസ് രണ്ടു പണിക്കാരെ കടയിലേക്ക് അയച്ചു. മൊബൈല്‍ ഫോണിന്റെ ക്യാമറ ഓണ്‍ ചെയ്ത് ഷര്‍ട്ടിന്റെ പോക്കറ്റില്‍ ഇട്ടു കൊടുത്താണ് തൊഴിലാളികളെ അയച്ചത്. വന്നവര്‍ ആരാണെന്നു അറിയാനാണ് ഇങ്ങനെ ചെയ്തിരുന്നത്. മൊബൈല്‍ ഫോണിന്റെ ക്യാമറ ഓണ്‍ ചെയ്ത കാര്യവും തങ്ങളുടെ ദൃശ്യങ്ങള്‍ ബിജു പൗലോസിന്റെ ഫോണിലേക്ക് എത്തിയതായും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. പ്രതി രക്ഷപ്പെട്ടേക്കാമെന്ന സംശയത്തെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തുകയും സ്ഥലത്തേക്കു കുതിച്ചെത്തി പിടികൂടുകയുമായിരുന്നു. രാത്രി ഒന്‍പതര മണിയോടെ കാസര്‍കോട്ടെത്തിച്ച് അറസ്റ്റു രേഖപ്പെടുത്തി നേരത്തെ പറഞ്ഞ കാര്യങ്ങളെല്ലാം തിരുത്തി രേഷ്മയുടെ തിരോധാനത്തിലേക്ക് നയിച്ച ഓരോ കാര്യങ്ങളും ബിജു അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഈ സമയത്താണ് ചൈനീസ് ഫോണ്‍ ഉപയോഗിച്ച് സ്ത്രീ ശബ്ദത്തില്‍ രേഷ്മ എറണാകുളത്തേക്ക് ജോലിക്കു പോകുന്നുവെന്നു പറഞ്ഞ് ഫോണ്‍ ചെയ്തതെന്ന കാര്യം വ്യക്തമാക്കിയത്. പ്രതിയെ ശനിയാഴ്ച രേഷ്മ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സിലെത്തിച്ച് തെളിവെടുപ്പ് നടത്തി.”
