ജയ്പുർ: രാജസ്ഥാനിലെ രന്തംബോർ ദേശീയോദ്യാനത്തിൽ അതിക്രമിച്ചു കയറി കടുവക്കുട്ടികളുമായി വിഡിയോ ചിത്രീകരണം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഉദ്യാനത്തിലെ ദേവപുര ഡാമിനു സമീപത്തെ കോൺക്രീറ്റ് പൈപ്പിൽ ഒരു കടുവ 3 കുഞ്ഞുങ്ങൾക്കു ജന്മം നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ എത്തിയ യുവാവ് കടുവകുട്ടികളെ തൊട്ടും തലോടിയും വിഡിയോ ചിത്രീകരിക്കുകയായിരുന്നു. വിഡിയോ സമൂഹ മാധ്യമത്തിൽ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുത്തു. അപകടസാധ്യതയേറെയുള്ള മേഖലയിലേക്കു ഇയാൾ എങ്ങനെ എത്തിയെന്നു കണ്ടെത്താൻ അന്വേഷണം തുടരുന്നതായി അധികൃതർ അറിയിച്ചു.
ഉദ്യാനത്തിൽ 80ഓളം കടുവകളുണ്ടെന്നാണ് കണക്ക്. കഴിഞ്ഞ മാസം കടുവയുടെ ആക്രമണത്തിൽ ഫോറസ്റ്റ് റേഞ്ചർക്കും 7വയസ്സുകാരിയായ മകൾക്കും ജീവൻ നഷ്ടമായിരുന്നു.
