കാസർകോട്: കാമുകനുമായുള്ള വീഡിയോ കോളിനു തടസ്സമായ പത്തു വയസുകാരനായ മകനെ പാത്രം ചൂടാക്കി പൊള്ളിച്ച യുവതിക്കെതിരെ പൊലീസ് കേസെടുത്തു. പള്ളിക്കര, കീക്കാൻ സ്വദേശിനിക്കെതിരെയാണ് ബേക്കൽ പൊലീസ് കേസെടുത്തത്. പത്തു വയസുള്ള മകനാണ് ക്രൂരതയ്ക്ക് ഇരയായത് . കുട്ടിയുടെ മാതാവായ യുവതിയും ഒരു യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. ഇരുവരും ദിവസവും വീഡിയോ കോൾ വഴി സംസാരിക്കാറുണ്ടത്രെ. ഈ സമയത്ത് മകൻ ശല്യമാകുന്നതിൽ പ്രകോപിതയായ യുവതി ഒരു ദിവസം അലൂമിനിയം പാത്രം ചൂടാക്കി മകന്റെ വയറു പൊള്ളിക്കുകയായിരുന്നുവെന്നു കേസിൽ പറയുന്നു. മാതാവിന്റെ ഭീഷണി കാരണം ഇക്കാര്യം കുട്ടി ആരോടും പറഞ്ഞിരുന്നില്ല. ഇതിനിടയിൽ ദിവസങ്ങൾക്കു മുമ്പ് യുവതി കാമുകനൊപ്പം ഒളിച്ചോടി. ഈ സംഭവത്തിനു ശേഷമാണ് കുട്ടി തന്നെ പൊള്ളിച്ച കാര്യം പിതാവിനോട് പറഞ്ഞതും പൊലീസിൽ പരാതി നൽകിയതും. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് യുവതിക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തത്.
