സഭകളില്‍ പറയാന്‍ ചില ഞായങ്ങള്‍

നാരായണന്‍ പേരിയ

കരിങ്കല്ലിന് വലിയ ക്ഷാമം നേരിടാന്‍ സാധ്യതയുണ്ട് ആസന്ന ഭാവിയില്‍. പാറസ്‌ഫോടനവും ഖനനവും പാരിസ്ഥിതികാഘാതം പരിഗണിച്ച് നിരോധിച്ചിരിക്കുകയാണല്ലോ. കെട്ടിട നിര്‍മ്മാണം മാത്രമല്ല കരിങ്കല്ലുകൊണ്ട് സാധിക്കേണ്ടത്. ഇവിടെ മറ്റൊന്നാണ് : ഒരു സദാചാര പ്രശ്‌നം; സന്മാര്‍ഗ്ഗ വിഷയം. പിന്നാലെ വ്യക്തമാകും.
സന്മാര്‍ഗം-നല്ല വഴി-അത് ഏത്? ആരാണത് നിശ്ചയിക്കുന്നത്? അതില്‍ നിന്ന് വ്യതിചലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുന്നതും അത്തരക്കാരെ ശിക്ഷിക്കുന്നതും ആര്? മത നേതാക്കള്‍ പറയും തങ്ങള്‍ ആണ് പരമാധികാരികളെന്ന്. രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെടും തങ്ങളാണ് എന്ന്. ആരായാലും വേണ്ടത് ചെയ്താല്‍ മതി. അത് ചെയ്യുന്നില്ല. അത് കാരണം വഴിതെറ്റി നടക്കുന്നവര്‍ പെരുകുന്നു. അത് തടയാന്‍ ചുമതലപ്പെട്ടവരുടെ നോട്ടക്കുറവും പരാജയവുമാണ് അതിനിടയാക്കുന്നത് എന്ന് പറഞ്ഞാല്‍ തെറ്റുണ്ടോ?
ഏതായാലും നോട്ടക്കുറവുണ്ടായി എന്ന് സമ്മതിക്കാന്‍ തയ്യാറായിട്ടുണ്ട് രണ്ടു കൂട്ടരും-മത നേതാക്കളും രാഷ്ട്രീയ സംഘടനാ മേധാവികളും. യഥാസമയം കള പറിക്കുന്നതില്‍ വീഴ്ച വന്നു. നേതൃസ്ഥാനത്തിരിക്കുന്നവരുടെ പ്രഖ്യാപനങ്ങള്‍ അതാണ് കാണിക്കുന്നത്. എന്തൊക്കെയാണ് അവര്‍ ചെയ്യാന്‍ പോകുന്നത്? ബോധവല്‍ക്കരണ ക്ലാസ്, കൂട്ടപ്രതിജ്ഞ, പ്രചാരണജാഥ-പുതുമയുള്ള പരിപാടികള്‍ വേറെയും-ലഹരി വിരുദ്ധ തിരുവാതിരക്കളി, പൂരക്കളി, ഒപ്പന, അലാമിക്കളി… പിന്നെ…
ഇതും പോരാ എന്ന് കണ്ടിട്ടാകണം മറ്റു ചില ചുവടുവെപ്പുകള്‍. പുതുപ്പാടി പഞ്ചായത്തിലെ മഹല്ല് കമ്മിറ്റികളുടെ പ്രഖ്യാപനം ശ്രദ്ധിച്ചില്ലേ. ലഹരിയാണല്ലോ ഇപ്പോള്‍ വലിയ പ്രശ്‌നം. അതാണ് മഹല്ല് കമ്മിറ്റികള്‍ പ്രതിരോധിക്കാന്‍ ഉദ്ദേശിക്കുന്നത്. യുവാക്കളെ ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നു അകറ്റുക. വിവാഹാവശ്യത്തിന് മഹല്ലിന്റെ സാക്ഷ്യപത്രം ആവശ്യമാണല്ലോ. സ്വഭാവ സര്‍ട്ടിഫിക്കറ്റ്. എന്തൊക്കെയാണ് സ്വഭാവ ശുദ്ധിയുടെ-സദാചാരത്തിന്റെ പരിധിയില്‍ വരുന്ന കാര്യങ്ങള്‍? ലഹരി യുളവാക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുക എന്നത് തന്നെ ഒന്നാമത്തേത്. മറ്റ് പലതുമുണ്ടാകും. എന്നാല്‍ ലഹരിവര്‍ജ്ജനം ഇപ്പോള്‍ പ്രധാന സ്വഭാവമായി കണക്കാക്കപ്പെടുന്നു. ഇത്രകാലവും അത് അവഗണിച്ചു; നിസാരീകരിച്ചു.
പ്രവാചകന്‍ പണ്ടേ അനുശാസിച്ചിട്ടുള്ള പ്രധാന സന്മാര്‍ഗ തത്വമായിരുന്നിട്ടും അവഗണിച്ചു. മതപ്രഭാഷകര്‍ ശ്രദ്ധിച്ചില്ല. സമുദായം പിഴച്ചുപോയി. തെറ്റുതിരുത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ഇപ്പോള്‍ പുതുപ്പാടിയിലെ മഹല്ല് കമ്മിറ്റികള്‍. പുതുപ്പാടി മഹല്ലുകളെ ഇതിന് പ്രേരിപ്പിച്ചത് അവിടെ, കട്ടിപ്പാറ എന്ന സ്ഥലത്ത് നടന്ന ഒരു ക്രൂര സംഭവമാണ്. ഒരു യുവാവ് തന്റെ ഉമ്മയെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. മറ്റൊരിടത്ത് ഒരു ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ഉറ്റവരാണ് ഇരകളാക്കപ്പെട്ടത്. വേറെയും സമാനസംഭവങ്ങള്‍. ഈ ക്രൂരകൃത്യങ്ങള്‍ക്ക് പ്രേരിപ്പിച്ചത് ലഹരിയുപയോഗമല്ലാതെ മറ്റൊന്നുമല്ല എന്ന് കണ്ടെത്തി. മഹല്ല് കമ്മിറ്റികള്‍ അടിയന്തരയോഗം ചേര്‍ന്ന് ഒരു തീരുമാനമെടുത്തു. ലഹരി ഉപയോഗിക്കുന്നവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ്- സാക്ഷ്യപത്രം-കൊടുക്കാന്‍ പാടില്ല. വിവാഹം മുടക്കിയാല്‍ ഭാവിയില്‍ രക്ഷപ്പെടുന്നത് ഒരു പുതിയ കുടുംബമാണ്. പക്ഷേ, ഒരു സംശയം; നിത്യലഹരിക്കാര്‍ക്ക് വിലക്ക് കല്‍പ്പിക്കണമെന്നാണത്രെ കമ്മിറ്റിയുടെ തീരുമാനം. അതായത് പതിവായി ലഹരി ഉപയോഗിക്കുന്നവര്‍ക്ക് വല്ലപ്പോഴും അല്‍പം ലഹരി അനുവദനീയം എന്നുണ്ടോ?
ദുര്‍ഗുണം ലഘുവെന്നോര്‍ത്ത്
നീക്കാനൊട്ടു മടിക്കുകില്‍
ശീഘ്രമായതു വര്‍ദ്ധിക്കും!
സാരോപദേശ ശ്ലോകം ഓര്‍ക്കുക. ഇത്തിരി ഇത്തിരി എന്നു തുടങ്ങിയിട്ടാണ് അത്യാധികത്തില്‍ ചെന്ന് ചാടുന്നത്.
വിവാഹം വരെ ലഹരി വര്‍ജ്ജിച്ചു. സാക്ഷ്യപത്രം നേടി. കാര്യം നടന്നു; കുടുംബസ്ഥനായി. പിന്നെയോ? ലഹരി പ്രിയനായിക്കൂടാ എന്ന് ഉറപ്പിക്കാമോ? സാക്ഷ്യപത്രം റദ്ദാക്കിയാലും അയാളുടെ കുടുംബം ദുരിതത്തിലാകില്ലേ.
ഏതായാലും പുതുപ്പാടിക്കാരുടെ മാതൃക സ്വാഗതര്‍ഹമാണ്. മഹല്ലില്‍ പെടാത്തവരും ഇതര മതസ്ഥരും സ്വീകരിക്കുക. അവരുടെ ആധ്യാത്മിക പ്രഭാഷണങ്ങളിലും ലഹരിവര്‍ജനം ഒരു മുഖ്യ വിഷയമാകട്ടെ. ക്ഷേത്രപ്രവേശനം കര്‍ശനമായി വിലക്കുക, മദ്യപാനികള്‍ക്ക്. പക്ഷേ, ചില ക്ഷേത്രാചാരങ്ങളെ ബാധിക്കില്ലേ? മദ്യം ക്ഷേത്രാരാധനച്ചടങ്ങില്‍ നിര്‍ബന്ധമായിട്ടുള്ള ചില ദേവസ്ഥാനങ്ങളുണ്ടല്ലോ. മാടായിക്കാവ്, പറശ്ശിനിക്കടവ്- ഇങ്ങനെ. നീലേശ്വരത്തുമുണ്ടത്രെ ആരാധനയ്ക്ക് മദ്യം ഉപയോഗിക്കുന്ന ഒരു ദേവസ്ഥാനം. കേരള മാഹാത്മ്യം എന്ന പ്രാചീന കൃതിയില്‍ കാണാം പരശുരാമന്റെ കല്‍പ്പന-കള്ള് ഉപയോഗിക്കണം പൂജയ്ക്ക് എന്ന്.
അഴിമതിക്കാരെ കല്ലുകെട്ടി കടലില്‍ താഴ്ത്തണം എന്ന് പറഞ്ഞത് കാലം ചെയ്ത മാര്‍പാപ്പയാണ്-ഫ്രാന്‍സിസ് മാര്‍പാപ്പ. വിശുദ്ധ ലൂക്കോസിന്റെ സുവിശേഷത്തില്‍ നിന്നും യേശുവിന്റെ കല്‍പ്പന ഉദ്ധരിച്ചുകൊണ്ടാണ് മാര്‍പാപ്പ ഇപ്രകാരം പറഞ്ഞത്. അഴിമതിക്കാരെ കടലില്‍ താഴ്ത്താന്‍. പൊങ്ങി വരാതിരിക്കാനായി കഴുത്തില്‍ കല്ലു കെട്ടുക. തിരുമേനിയുടെ നിര്‍ദ്ദേശം അക്ഷരാര്‍ത്ഥത്തില്‍ പാലിക്കാന്‍ പുറപ്പെട്ടാല്‍ കല്ലിന് വന്‍ ക്ഷാമം നേരിടും. അഴിമതിക്കാരുടെ എണ്ണത്തിനനുസരിച്ച് കല്ല് ലഭ്യമാണോ? കടലില്‍ ഇടം ഇല്ലാതാകും; കടല്‍ നികന്ന് കരയാകും, കരിങ്കല്‍ പാടം.
ആചാര്യന്മാരുടെയും നേതാക്കന്മാരുടെയും ആഹ്വാനങ്ങളും ഉപദേശങ്ങളും അതേപടി പാലിക്കാനുള്ളതല്ലല്ലോ! ചന്തത്തിനായി സഭകളില്‍ പറയുന്ന ഞായം! അങ്ങനെയൊരു ഞായമായെടുക്കുകയാണല്ലോ പതിവ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page