നര്‍മ്മ ഭാവന
-ജോയ്സ് വര്‍ഗീസ് (കാനഡ)
പത്താംക്ലാസ് പരീക്ഷ എന്നൊരു കുപ്പിയില്‍ അടച്ച ഭൂതത്തിനെ ഞാന്‍ ഭയക്കാന്‍ തുടങ്ങിയത് മൂന്നാം ക്ലാസ് മുതലാണ്. ഞാന്‍ മൂന്നില്‍ പഠിക്കുമ്പോള്‍ എന്റെ മൂത്ത സഹോദരങ്ങള്‍ പത്തിലും ഒമ്പതിലും ഒക്കെ പഠിച്ചു തുടങ്ങി. സന്ധ്യക്ക് കളിച്ചു തിമര്‍ക്കുന്ന ഞങ്ങളോട് അമ്മ പറയും, ‘ഒച്ച വെക്കല്ലെ, അവന്‍ പത്തിലെ പരീക്ഷക്കു പഠിക്ക്യാ…’
മമ്… ഈ പത്തിലെ പരീക്ഷ, താഴോട്ട് ഉരുണ്ടിറങ്ങി കനം വെയ്ക്കുന്ന കൂറ്റന്‍ മഞ്ഞുകട്ടയായി എന്റെ മുകളിലൂടെ ഉരുണ്ട് എന്നെ ഞെരുക്കി.
ഞാനും പടികള്‍ കയറി പത്തിലെത്തി. അവിടെ ഭയാനകമായ അന്തരീക്ഷം. അധ്യാപികമാര്‍ എല്ലാവരും പത്തിലെ പരീക്ഷയെ അനുനിമിഷം ഓര്‍മ്മിപ്പിച്ചു. മഞ്ഞുകട്ട (ഹിമപാതം) ദിവസം തോറും കനം വെച്ചുകൊണ്ടിരു ന്നു. പത്തില്‍ ട്യൂഷന് പോകാത്തവര്‍ ഇല്ല. നൂറില്‍ നൂറു മാര്‍ക്ക് കിട്ടുന്നവരും ട്യൂഷനു പോകും.
നാട്ടിന്‍പ്പുറങ്ങളില്‍ പോലും പത്താം ക്ലാസ് ഒരുക്കം തകൃതിയായിരുന്നു. ഗ്രാമര്‍ പഠിപ്പിക്കാന്‍ ട്യൂഷ്യന്‍ സെന്ററുകള്‍ തുറന്നു വെയ്ക്കും. ഒമ്പതാം ക്ലാസ് കഴിയുന്ന വേനലവധിയില്‍, ഏപ്രില്‍, മേയ് മാസങ്ങളില്‍ ഇംഗ്ലീഷ് ഗ്രാമര്‍ പഠിക്കല്‍ അന്നത്തെ ആചാരമായിരുന്നു.
നല്ല മാര്‍ക്ക് പ്രതീക്ഷിച്ചിരുന്ന എന്നെക്കുറിച്ച് എന്റെ അച്ഛനും അമ്മയ്ക്കും
ആവലാതി തീരെയില്ലായിരുന്നു. പക്ഷെ എന്നെക്കുറിച്ച് എനിക്ക് നല്ല ആവലാതി ഉണ്ടായിരുന്നു. മാര്‍ക്ക് പ്രതീക്ഷകള്‍, താര്യതമ്യം, ഇതെല്ലാം ഞാന്‍ നന്നായി ഭയന്നിരുന്നു.
പിന്നീടും പല ക്ലാസ്സുകള്‍ കടന്നു. അനവധി പരീക്ഷകള്‍ എഴുതി. ഇപ്പോള്‍ എന്റെ റിയാക്ഷന്‍, അയ്യേ… എന്തിനാണ് ഞാന്‍ പത്താം ക്ലാസ്സ് പരീക്ഷയെ ഇത്ര പേടിച്ചത്? ഒരു പഴയപടി ‘ ഓപ്ഷന്‍ ജീവിതത്തില്‍ ഉണ്ടെങ്കില്‍ ആദ്യം ഞാന്‍ ഡിലീറ്റ് ചെയ്യുന്നത് ഈ പരീക്ഷാപ്പേടി ആയിരിക്കും.
സംസ്‌കൃതം എനിക്ക് തീരെ ഇഷ്ടമില്ലാത്ത വിഷയമായിരുന്നു. എനിക്കിഷ്ടപ്പെട്ട മലയാളം എന്നില്‍ നിന്ന് തട്ടിപ്പറിച്ചതിനാല്‍ എനിക്ക് സംസ്‌കൃതത്തിനോട് ഒരു തരം ശത്രുതാമനോഭാവം ആയിരുന്നു. ഒരു ‘നിഷ്‌ക്കു’ അഞ്ചാം ക്ലാസ്സുകാരിയോട് അഭിപ്രായം ചോദിക്കാതെ എന്നെ പിടിച്ച് ‘സംസ്‌കൃതയാക്കി ‘. ഒരു കുട്ടിയോട് ഇത് ചെയ്യാമോ? നിങ്ങള്‍ പറയൂ. എന്റെ അധ്യാപികമാരില്‍ ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന അധ്യാപികയായിരുന്നു ശാരദ ടീച്ചര്‍. അവര്‍ പഠിപ്പിച്ചിരുന്നതുകൊണ്ട് മാത്രം ഞാന്‍ സംസ്‌കൃതം ക്ലാസ്സിനോട് അനുരജ്ഞനത്തിലായതാണ്. പക്ഷെ സംസ്‌കൃതം പരീക്ഷയുടെ തലേന്ന് ഉറക്കത്തില്‍ പിറുപിറുക്കു ന്ന എന്റെയടുത്ത് വന്ന് അമ്മ എന്നെ ശ്രദ്ധിച്ചു.
‘ഒരു കൊട്ട പഠിക്കാനുണ്ട് ‘, എന്നാണ് ഞാന്‍ ഉറക്കത്തിലും പറഞ്ഞിരുന്നത്രെ. അന്ന് തൂക്കത്തിന് റാത്തലും (നാടന്‍), കിലോയും ദൂരത്തിന് മീറ്ററും അടിയും അളവായിരുന്നു. എന്തിനും ഏതിനും അധികമാകുമ്പോള്‍ ‘കൊട്ടക്കണക്ക് ‘ എന്ന് നാട്ടുഭാഷ . അന്ന് അത്രത്തോളം ഞാന്‍ പരീക്ഷയെ പേടിച്ചിരുന്നു!
സയന്‍സും സോഷ്യല്‍ സ്റ്റഡീസും കണക്കും എനിക്കിഷ്ടപ്പെട്ട വിഷയങ്ങളായിരുന്നു. എന്റെ മൂഡ് ഒന്ന് ലാഘവപ്പെടുത്താന്‍ അച്ഛന്‍ പുതിയ ഇന്‍സ്റ്റ്‌റുമെന്റ്‌ബോക്‌സ് വാങ്ങി തന്നു. ഞാന്‍ ബോക്‌സിന്റെ ഭംഗി കണ്‍കുളിര്‍ക്കെ കണ്ടു. ഈ ഭയങ്കരമായ ഉപകരണങ്ങളില്‍ സെറ്റ് സ്‌ക്വയര്‍ കാര്യമായ പണിയൊന്നും ചെയ്യാതെ വെറുതെ സ്ഥലം കൈയ്യേറി കിടന്നു. അതെന്തിനാണ് ഇവറ്റകളെ ഹൈസ്‌ക്കൂള്‍ കാലമത്രയും ഞാന്‍ ചുമന്ന് നടന്നിരുന്നത്? ജീവിതത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം ഉന്തിനീക്കി ഒരു സമാന്തരരേഖ വരയാനോ? ഒരു കാര്യമില്ലെങ്കിലും ചിലതെല്ലാം നമ്മുടെ കൂടെ കൂടും, ഈ പരീക്ഷാപ്പേടി പോലെ.
പുതിയ കോമ്പസ്സിന്റെ പിരിമുറുക്കിയും ടെമ്പര്‍ പരിശോധിച്ചും ഞാന്‍ തൃപ്തയായി. ഉദയസൂര്യന്റെ ആകൃതിയിലുള്ള പ്രോട്ടാക്ടറില്‍ അക്കങ്ങള്‍ തെളിഞ്ഞുനിന്നു. ഒരു ഡിഗ്രി പോലും മാറിപോകരുതല്ലോ. ഇതു എന്റെ ഭാവി നിര്‍ണ്ണയിക്കുന്ന പത്തിലെ പരീക്ഷയാണ് !
പുത്തന്‍ ബോക്‌സിനെ പൂര്‍ണ്ണഗര്‍ഭിണിയാക്കുന്ന വിധത്തില്‍ പേനകള്‍, ചെത്തികൂര്‍പ്പിച്ച പെന്‍സിലുകള്‍, മായ്ച്ചാലും കറുപ്പുനിറം പടരാത്ത മണമുള്ള പിങ്ക് റബര്‍, മൂര്‍ച്ചയുള്ള പുത്തന്‍ പെന്‍സില്‍ കട്ടര്‍ ഇതെല്ലാം ആവനാഴി നിറയ്ക്കുന്ന അര്‍ജുനനെപ്പോലെ എടുത്തു നിറച്ചു. വര്‍ഷങ്ങളായി സമാഹരിച്ച ശക്തിയുമായി
എസ് എസ് എല്‍ സി പരീക്ഷയെന്ന കുരുക്ഷേത്രയുദ്ധത്തിനൊരുങ്ങി.
പരമ്പരാഗതമായി കിട്ടിയ, വലിയ ക്ലിപ്പ് പിടിപ്പിച്ച, കാര്‍ഡ് ബോര്‍ഡ് ഫയല്‍, പടച്ചട്ടയായി കൈയില്‍ പിടിച്ചു. അതു പരീക്ഷകള്‍ക്ക് ആത്മവിശ്വാസം തരുന്ന ഒന്നാണ്.
പേടിച്ച് ഭക്ഷണം തൊണ്ടയില്‍ നിന്നിറങ്ങാതെ മൂകയായി വിളറി നടക്കുന്ന എന്നെ ബ്രേക്ക്ഫാസ്റ്റിന് മുകളില്‍ നന്നായി പഞ്ചസാരയിട്ട ഒരു ഗ്ലാസ് പാല്‍ കൂടി നിര്‍ബന്ധിച്ചു കുടിപ്പിച്ച് അമ്മയെന്റെ എനര്‍ജി ലെവല്‍ ബൂസ്റ്റ് ചെയ്തു. എനര്‍ജി ഡ്രിങ്കിനെ കുറിച്ച് അമ്മക്കന്ന് ധാരണയില്ലായിരുന്നു. അതിനാല്‍ ‘മാതൃസ്‌നേഹം ‘ പശുവിന്‍ പാലിലൊതുങ്ങി
ഹാള്‍ ടിക്കറ്റ് കൈയിലെ ചെളി പുരളാതെ എങ്ങനെ പിടിക്കാം, ഉത്തര പേപ്പറില്‍ നമ്പര്‍ കൃത്യമായി എങ്ങനെയെഴുതാം എന്നു ഞങ്ങളെ അധ്യാപികമാര്‍ പരിശീലിപ്പിച്ചിരുന്നു. ‘വെട്ടരുത്, തിരുത്തരുത്, മഷി പുരളരുത്, നമ്പര്‍ തെറ്റരുത് നിര്‍ദ്ദേശങ്ങള്‍ മഹാപ്രവാഹമായി. എന്നെക്കോള്‍ മുന്‍പ് പത്താം ക്ലാസ് പരീക്ഷയെഴുതിയ എല്ലാവരോടും എനിക്ക് ആദരം തോന്നി. മനസ്സില്‍ അവര്‍ക്കൊരു സല്യൂട്ടടിച്ചു. എന്നേക്കാള്‍ മുമ്പ് ഈ ബാലിക്കേറാമല കയറിയവരെ ഞാന്‍ ബഹുമാനിക്കണമല്ലോ.
മിണ്ടാതെ, ഉയിരാടാതെ ഞങ്ങളൊരു ആഭിചാരം നടക്കുന്നയിടത്തിന്റെ ആമ്പിയന്‍സ് ഉള്ള പരീക്ഷാഹാളിലേക്ക് കയറി. ഹാള്‍ ടിക്കറ്റ് സൂക്ഷിച്ചു വെയ്‌ക്കേണ്ട ആവശ്യകത ടീച്ചര്‍ വീണ്ടും ഞങ്ങളെ ഓര്‍മ്മിപ്പിച്ചു. ഈ ഹാള്‍ ടിക്കറ്റ് മാത്രമാണ് എന്റെ ഭാവി നിര്‍ണ്ണയിക്കുന്നത് എന്നതില്‍ എനിക്ക് ശങ്ക ലവലേശമില്ല.
പരീക്ഷകള്‍ എളുപ്പമായി കഴിഞ്ഞുപ്പോയി. മൂന്നോ നാലോ പരീക്ഷകള്‍ കഴിഞ്ഞു. ഞങ്ങള്‍ അല്പം മിണ്ടാനും ഉരിയാടാനും തുടങ്ങി. കാര്‍ഡ്‌ബോര്‍ഡ് ഫയലും കണക്കുപ്പെട്ടിയും അതിനുള്ളിലെ ഹാള്‍ ടിക്കറ്റും ഡെസ്‌ക്കില്‍ വെച്ച് പൈപ്പിന് അടുത്ത് വെള്ളം കുടിക്കാന്‍ പോയി. തിരിച്ചു വന്നപ്പോള്‍ എന്റെ ബോക്‌സ് കാണാനില്ല! (ഇവിടെ സങ്കട ഇമോജി ഒരു അഞ്ചാറെണ്ണം നിരത്തി കുത്തിയാലും എന്റെ അപ്പോഴത്തെ ഫീലിംഗ്‌സിന് മതിയാവില്ല.)
ബോക്‌സ് കം ഹാള്‍ടിക്കറ്റ് മോഷ്ടിക്കപ്പെട്ടിരുന്നു. ഞാനും കൂട്ടുകാരും ക്ലാസ് കീഴ്‌മേല്‍ മറിച്ച് തിരഞ്ഞു.
ഫലം നാസ്തി!
ഞാന്‍ വിളറി വെളുത്തു. സഹപാഠികള്‍ സഹതാപത്തോടെ ഈ ഭാഗ്യദോഷിയെ നോക്കി. ‘ഇവള്‍ക്ക് ഈ ഗതി വന്നല്ലോ’, അവരുടെ നോട്ടത്തില്‍ അങ്ങനെയൊരു ഭാവം പ്രതിഫലിച്ചു.
എന്റെ അറുപത് മില്യണ്‍ ഡോളറിന്റെ ജാക്ക്‌പ്പോട്ട് വിജയിച്ച ടിക്കറ്റ് നഷ്ടപ്പെട്ടാലും ഞാന്‍ ഇത്ര തളരില്ല കാരണം എന്റെ ഹാള്‍ ടിക്കറ്റ് ആ ബോക്‌സിലാണ്. എനിക്ക് അടുത്ത ദിവസം പരീക്ഷയെഴുതാന്‍ പറ്റില്ലെന്നും ഞാന്‍ ഒരു വര്‍ഷം തീര്‍ച്ചയായും തോല്‍ക്കുമെന്നും നാട്ടുകാര്‍ പഠിക്കാത്ത കുട്ടിയാണ് ഞാനെന്ന് കരുതുമെന്നും പേടിച്ച് ഞാന്‍ കരഞ്ഞു. ആ ഭയാനക സത്യം, എനിക്ക് താങ്ങാവുന്നതില്‍ അധികമായിരുന്നു.
വീട്ടില്‍ എത്തിയപ്പോള്‍ കരച്ചിലിന്റെ ടോണ്‍ മാറി. ആശ്വസിപ്പിക്കാന്‍ എല്ലാവരും ചുറ്റും കൂടി. ആര്‍ക്കും ഇങ്ങനെയുള്ള അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല. എങ്കിലും നാളെ രാവിലെ നേരെ ഹെഡ്മിസ്ട്രസിന്റെ മുറിയില്‍ ചെല്ലാന്‍ ഉപദേശിച്ചു. ഞങ്ങളുടെ വീട് അന്ന് ശോകമൂകം! ഉറങ്ങിയും ഉണര്‍ന്നും മയക്കത്തില്‍ ഞെട്ടിവിറച്ചും ആ രാത്രി കടന്നുപോയി.
പിറ്റേന്ന് ഞാന്‍ ഹെഡ്മിസ്ട്രസിന്റെ മുറിയിലേക്ക് ചെന്നു. എന്തും സംഭവിക്കാം എന്നൊരു അവസ്ഥ. എന്നെ പരീക്ഷയില്‍ നിന്നും പുറത്താക്കുമോ, എന്നോര്‍ത്ത് നെഞ്ചിടിപ്പ് കൂടി.
സിസ്റ്റര്‍ സൗമ്യമായി എന്നോടു് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
”അതിന് എന്തിനാണ് ഇത്രയും പേടിച്ചത് ? താന്‍ ഈ സ്‌ക്കൂളിലെ സ്റ്റുഡന്റ് ആണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തിയാല്‍ മതി, ചെല്ല്, നന്നായി പരീക്ഷയെഴുത്. ‘, സിസ്റ്റര്‍ എന്റെ തോളില്‍ തട്ടി.
അവരുടെ മുഖം ഒരു വിശുദ്ധയുടേതെന്ന് തോന്നിച്ചു.
ഞാന്‍ ഹാളിലേക്ക് ഓടി, സമാധാനമായി പരീക്ഷയെഴുതി തീര്‍ത്തു. മനപ്പാഠമാക്കിയ ലോകചരിത്രം, ഇന്ത്യയുടെ ചരിത്രം. കേരളചരിത്രം ഒക്കെ എന്റെ പേപ്പറുകള്‍ നിറച്ചു. വൃത്താകൃതിയിലുള്ള തുളയിലൂടെ വെള്ളനൂല്‍ കോര്‍ത്തുക്കെട്ടി, പേപ്പര്‍ കൊടുത്തു പുറത്തിറങ്ങി. നീണ്ട വരാന്തയുടെ അറ്റത്ത് നീളത്തില്‍ മടക്കിയ കടലാസ് കിടക്കുന്നത് കണ്ടു. ഉത്തരങ്ങള്‍ ചര്‍ച്ച ചെയ്യുന്ന കൂട്ടുകാരുടെ ശബ്ദകോലാഹലങ്ങള്‍ക്കിടയിലൂടെ ഞാന്‍ ഓടി.
അതെ… എന്റെ ഹാള്‍ ടിക്കറ്റ് !
സുമനസ്സുള്ള കള്ളി, (കോണ്‍വെന്റ് സ്‌ക്കൂള്‍ ആണ്) ബോക്‌സും ഉള്ളിലെ സാമഗ്രികളും എടുത്തെങ്കിലും ഹാള്‍ ടിക്കറ്റ് തിരിച്ചു തന്നു. എന്തു പോയാലും എനിക്ക് പ്രശ്‌നമില്ല, എന്തൊക്കെ നഷ്ടപ്പെട്ടാലും എനിക്ക് നീ മാത്രം മതിയെന്ന മട്ടില്‍ ഹാള്‍ടിക്കറ്റിനെ നെഞ്ചോട് ചേര്‍ത്ത് ഞാനൊരു വാത്സല്യം മമ്മൂട്ടിയായി.
ഉച്ചക്കഴിഞ്ഞുള്ള പരീക്ഷയില്‍ ഗോതമ്പും ചോളവും ബജ്റ്യും വിളയുന്ന കണക്കു വരെ ഞാന്‍ കൃത്യത്തില്‍ നിരത്തി. വല്യോന്റെ പാടത്തു വിളയുന്ന, ഇതൊക്കെ ജീവിതത്തില്‍ കാണാത്ത ഞാന്‍, ഈ കണക്കെല്ലാം എന്തിനാണ് പഠിച്ച്, എന്റെ തലച്ചോറിനെ ചിതലുപിടിപ്പിക്കുന്നത് എന്നൊന്നും ഞാന്‍ ചിന്തിച്ചില്ല.
വായില്‍ കൊള്ളാത്ത പേരുള്ള ജിബ്രാള്‍ട്ടര്‍ ജലപ്രവാഹം വരെ കാണാതെ പഠിച്ച് എഴുതി മാര്‍ക്ക് പെരുപ്പിക്കുന്നു. പിന്നെയല്ലേയിത്. ഈ ഡാറ്റ മനപാഠം ആക്കുന്നതിന്റെ പ്രയോജനം, എന്തെന്ന് വിദ്യാഭ്യാസവകുപ്പിനു് അറിയുമായിരിക്കുമോ ആവോ? പക്ഷെ എനിക്ക് ഒന്നറിയാം, നിറയെ മാര്‍ക്ക് വേണം.
ഇന്ത്യയുടെ ഭൂപടം വരച്ച് അഞ്ചു സ്ഥലങ്ങള്‍ അടയാളപ്പെടുത്തണം. ഇന്ത്യ ഏകദേശം ഞാന്‍ ചുടുന്ന ദോശപോലെ നീണ്ടും വലിഞ്ഞും എന്റെ പേപ്പറില്‍ നിറഞ്ഞു. പക്ഷെ ഭാരതമാതാവിന്റെ തലക്ക് നല്ല മുഴുപ്പുണ്ടായിരുന്നു. പാകിസ്ഥാന്‍, കാശ്മീര്‍ തട്ടിയെടുക്കാന്‍ എത്ര ശ്രമിച്ചാലും ഞാന്‍ വിട്ടുകൊടുക്കില്ല. ഈ ദേശസ്‌നേഹിയുടെ പടത്തില്‍ എല്ലാം ഇന്ത്യക്ക് സ്വന്തമാണ്.പാക് അധീനകാശ്മീര്‍ തലയില്‍ ഏന്തി ഇന്ത്യ നില്‍ക്കുന്നു. പക്ഷെ മൊത്തത്തില്‍ ഭാരതമാതാവിന് ഒരു ചെറിയ അവശതയുണ്ട്. അത് എന്റെ വരയുടെ കുഴപ്പം മാത്രം.
മറ്റു സ്ഥലങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തി. ചിറാപുഞ്ചി എവിടെ? കക്ഷി ആസ്സാമിയാണ്, ഏറ്റവും കൂടുതല്‍ മഴ കിട്ടുന്ന സ്ഥലം, ബൈ ഹാര്‍ട്ട് പഠിച്ച അറിവുകള്‍ തലച്ചോറില്‍ തിക്കിത്തിരക്കി. ഏകദേശം ഒരു ഉന്നം വെച്ച് ഭാരതമാതാവിന്റെ കിഴക്കെ ചിറകില്‍ ഒരു കുത്തു കൊടുത്തു. കൂര്‍ത്ത പെന്‍സില്‍ കൊണ്ട് അമ്പ് പായിച്ച് കുനുകുനെ എഴുതി, ‘ചിറാപുഞ്ചി ‘. റോന്തു ചുറ്റുന്ന കന്യാസ്ത്രി ആദ്യം പാളി നോക്കി. പിന്നെ അടുത്തു വന്നു നോക്കി, എന്നെ നോക്കി ചിരിച്ചു.
‘ഇവര്‍ക്ക് ഇവരുടെ പണി നോക്കിയാല്‍ പോരെ? എന്റെ പേപ്പര്‍ നോക്കേണ്ടവര്‍ നോക്കും, ഞാന്‍ പിറുപിറുത്തു.
എന്താ ആ ചിരിയുടെ അര്‍ത്ഥം? ഈ ആസാം സംസ്ഥാനത്തിന്റെ അതിര്‍ത്തിയൊക്കെ എനിക്ക് എങ്ങനെയറിയാം. അതിന്റെ ചുറ്റും ചറപറാ കുഞ്ഞുസംസ്ഥാനങ്ങള്‍ പെറ്റുപെരുകി കിടക്കുന്നു. തൊട്ടടുത്ത് മേഘാലയ, അരുണാചല്‍പ്രദേശ്, മണിപ്പൂര്‍, മിസോറം. പിന്നെ ആ മലയൊന്ന് കയറി മറിഞ്ഞാല്‍ നാഗലാന്റ്. എന്റെ ‘ചിറാപുഞ്ചി ‘ ആസാമില്‍ തന്നെ കിടന്നോ? അതോ കനത്ത മഴയില്‍ വല്ല അന്യസംസ്ഥാനത്തിലേക്കും ഒലിച്ചുപോയോ?
എന്തരോ എന്തോ?
അധികം ആലോചിക്കാന്‍ സമയം കിട്ടിയില്ല. അടുത്ത വര്‍ഷത്തെ പരീക്ഷാപ്പേടികളിലേക്ക് ഞാന്‍ എടുത്തെറിയപ്പെട്ടു!
വാല്‍കഷണം:
പരീക്ഷപ്പേടി നന്നായി അനുഭവിച്ചവരായിരിക്കും മലയാളികള്‍. കാണം വിറ്റും ഓണം ഉണ്ണണം എന്നതൊരു അംഗീകൃത പഴഞ്ചൊല്ലുണ്ട്. എന്നാല്‍ കുട്ടി ചത്താലും മാര്‍ക്ക് കിട്ടണം എന്തൊരു അലിഖിത ചൊല്ലുമുണ്ട്. മക്കളുടെ പരീക്ഷാവിജയങ്ങള്‍, സ്റ്റാറ്റസ് സിംബല്‍ ആക്കുന്ന മതാപിതാക്കളും അതൊരു കച്ചവടവും പ്രിസ്റ്റീജും ആക്കുന്ന സ്‌ക്കൂള്‍ മാനേജ്‌മെന്റും കൊന്നുകൊലവിളിക്കുന്നത് ആരെയാണ് ? അവരുടെ ബാല്യവും കൗമാരവും നല്‍കുന്ന സന്തോഷം കവര്‍ന്നെടുക്കുന്ന പരീക്ഷാപ്പേടി നിങ്ങളവരുടെ കണ്ണില്‍ കാണുന്നില്ലെ? എങ്കില്‍ സമൂഹം മനസ്സിലാക്കണം, ഈ വിഷയം ചര്‍ച്ച ചെയ്യപ്പെടണം. അതാദ്യം സ്വന്തം കുടുംബങ്ങളില്‍ നിന്നാകട്ടെ !