ആലപ്പുഴ: 3 കിലോ ഹൈബ്രിഡ് കഞ്ചാവുമായി യുവതി അറസ്റ്റിലായ കേസിൽ നടൻ ശ്രീനാഥ് ഭാസി ചേർത്തല കോടതിയിലെത്തി രഹസ്യമൊഴി നൽകി. നടനെ കേസിൽ മാപ്പുസാക്ഷിയാക്കിയേക്കുമെന്നാണ് സൂചന. ഏപ്രിൽ 28ന് നടനെ 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മാപ്പുസാക്ഷിയാക്കാൻ എക്സൈസ് തീരുമാനിച്ചത്. താൻ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും എന്നാൽ ഇതിൽ നിന്നു മുക്തി നേടാനുള്ള ശ്രമത്തിലാണെന്നും നടൻ എക്സൈസ് ഉദ്യോഗസ്ഥരോടു പറഞ്ഞിരുന്നു. ലഹരിയിൽ നിന്നു മുക്തിനേടാൻ സഹായം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
3 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമയെന്ന യുവതി അറസ്റ്റിലായ കേസിലാണ് ശ്രീനാഥ് ഭാസിയേയും നടൻ ഷൈൻ ടോം ചാക്കോയെയും എക്സൈസ് ചോദ്യം ചെയ്തത്. നടന്മാർക്കൊപ്പം ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് തസ്ലീമ കസ്റ്റംസിനു മൊഴി നൽകിയിരുന്നു.
ലഹരി ഇടപാടുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിയും തസ്ലീമയും തമ്മിലുള്ള വാട്സാപ് ചാറ്റും കസ്റ്റംസ് കണ്ടെത്തിയിരുന്നു.
