കോട്ടയം: ഉറ്റ ചങ്ങാതിയെ വഞ്ചിക്കുകയും കുടുംബം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത ആത്മസുഹൃത്തിനെ വീട്ടില്‍ വിളിച്ചു വരുത്തി കൊലപ്പെടുത്തി മൂന്നു കഷ്ണങ്ങളാക്കി പലേടത്തായി ഉപേക്ഷിച്ച കേസില്‍ മറ്റേ സുഹൃത്തായ വിനോദ് കുമാറും ഭാര്യ കുഞ്ഞുമോളും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. കോട്ടയം പയ്യപ്പാടി മലകുന്നത്തെ സന്തോഷാണ് കൊല്ലപ്പെട്ടത്. 2017ലായിരുന്നു കൊലപാതകം.
സന്തോഷും വിനോദ് കുമാറും കൊലപാതകകേസുകളിലെ പ്രതികളായാണ് ജയിലിലെത്തിയത്. അവിടെ വച്ചു ഇവര്‍ ഉറ്റചങ്ങാതികളായി മാറുകയായിരുന്നു. ജയിലിലെ ഏകാന്തതയില്‍ അവര്‍ മനസ്സു തുറന്ന് എല്ലാ കാര്യങ്ങളും പങ്കുവച്ചു.
അങ്ങനെയിരിക്കെ സന്തോഷ് ജയില്‍ മോചിതനായി. ജയില്‍ വിടുമ്പോള്‍ വിനോദ് സന്തോഷിനോട് ഒരു അഭ്യര്‍ത്ഥന നടത്തിയിരുന്നു. തന്റെ ഭാര്യയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കണേ എന്നായിരുന്നു വിനോദിന്റെ അപേക്ഷ.
നാട്ടിലെത്തിയ സന്തോഷ് വിനോദിന്റെ അഭ്യര്‍ത്ഥനയനുസരിച്ച് അയാളുടെ വീട്ടിലെത്തി. ഭര്‍ത്താവ് തന്നോട് നടത്തിയ അഭ്യര്‍ത്ഥന വിനോദിന്റെ ഭാര്യ കുഞ്ഞുമോളെ അറിയിച്ചു. അതു വിവാഹേതര ബന്ധമായി വളര്‍ന്നു. മാത്രമല്ല കുഞ്ഞുമോളും സന്തോഷും കാമുകി കാമുകന്മാരെ പോലെ അടുക്കുകയും ചെയ്തു. ഇതിനിടയില്‍ ജയിലില്‍ നിന്നിറങ്ങിയ വിനോദ് കുമാര്‍ തന്റെ ഭാര്യ കുഞ്ഞുമോളുമായി സന്തോഷ് വിവാഹേതര ബന്ധത്തിലാണെന്നു തിരിച്ചറിഞ്ഞു. ഈ പ്രശ്‌നത്തില്‍ ഭാര്യയുമായി തര്‍ക്കവും മര്‍ദ്ദനവും പതിവായിരുന്നു. അങ്ങനെയിരിക്കെ 2017 ഓഗസ്ത് 23ന് വിനോദ് ഭാര്യയെ കൊണ്ട് അവരുടെ ഫോണില്‍ നിന്ന് സന്തോഷിനെ വിളിപ്പിച്ചു. ഭര്‍ത്താവ് വീട്ടിലില്ലെന്നും രാത്രി വരാനും പറഞ്ഞു. ഇതനുസരിച്ച് സന്തോഷ് മീനട്ടത്തെ വിനോദ് കുമാറിന്റെ വീട്ടിലെത്തി സിറ്റൗട്ടിലിരുന്നു. ആ സമയത്ത് വിനോദ് പിന്നിലൂടെ ഇരുമ്പുവടിയുമായെത്തി സന്തോഷിനെ തലയ്ക്കടിച്ചു വീഴ്ത്തി. അതിനു ശേഷം സന്തോഷിന്റെ തല വെട്ടിമാറ്റി. ശരീരം രണ്ടായി മുറിച്ചു രണ്ടു ചാക്കില്‍ കെട്ടി കോട്ടയം മാങ്ങാനം മന്ദിരം കലുങ്കിനടുത്ത് തള്ളി. വിനോദിന്റെ ഭാര്യ കുഞ്ഞുമോളുമായി സന്തോഷ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതാണ് കൊലക്കു കാരണമെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്വന്തം പിതാവിനെ ചവിട്ടിക്കൊന്ന കേസിലാണ് വിനോദ് നേരത്തെ ജയിലിലായത്. ഒരു യുവതിയുടെ മുഖത്ത് ആസിഡു ഒഴിച്ചു കൊലപ്പെടുത്തിയ കേസിലാണ് സന്തോഷ് ജയിലിലായത്. ജയില്‍ വാസത്തിനിടയിലാണ് സന്തോഷും വിനോദ് കുമാറും സൗഹൃദത്തിലായതും ഉറ്റചങ്ങാതികളുമായത്.
