വാട്ടര്‍പ്യൂരിഫയര്‍ സ്ഥാപനത്തിലെത്തി ജീവനക്കാരിക്കു നേരെ സിബ്ബ് ഊരി കാണിച്ചു; ബഹളം വച്ചതോടെ സ്‌കൂട്ടറില്‍ രക്ഷപ്പെട്ട യുവാവിനെ നാട്ടുകാരുടെ സഹായത്തോടെ കയ്യോടെ പിടികൂടി പൊലീസിനു കൈമാറി, ഉദുമ പടിഞ്ഞാര്‍ സ്വദേശിയെ നോട്ടീസ് നല്‍കി വിട്ടയച്ചു

കാസര്‍കോട്: വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപനത്തിലെത്തി ജീവനക്കാരിയായ 30കാരിക്കു നേരെ സിബ്ബ് ഊരി ലൈംഗികാവയവം കാണിച്ചതായി പരാതി. കാറഡുക്ക, എരിഞ്ചേരി സ്വദേശിനിയായ 30 കാരിയായ യുവതി നല്‍കിയ പരാതിയില്‍ ഉദുമ, ബേവൂരി, പടിഞ്ഞാറിലെ മുഹമ്മദ് സുല്‍ഫിക്കര്‍ അലി (25)ക്കെതിരെ ആദൂര്‍ പൊലീസ് കേസെടുത്ത് അറസ്റ്റു ചെയ്തു. പിന്നീട് നോട്ടീസ് നല്‍കി വിട്ടയച്ചു.
വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടര മണിയോടെയാണ് കേസിനാസ്പദമായ സംഭവം. സ്‌കൂട്ടറിലെത്തിയ യുവാവ് വാട്ടര്‍ പ്യൂരിഫയര്‍ സ്ഥാപനത്തില്‍ കയറി. പ്രസ്തുത സമയത്ത് ഷോപ്പില്‍ മറ്റാരും ഉണ്ടായിരുന്നില്ല. കസേരയില്‍ ഇരുന്നു കൊണ്ട് സ്ഥാപനത്തെ കുറിച്ച് ആരാഞ്ഞു. ഇതിനിടയില്‍ പെട്ടെന്ന് എഴുന്നേല്‍ക്കുകയും പാന്റ്‌സിന്റെ സിബ്ബ് ഊരി ലൈംഗികാവയവം പുറത്തേക്ക് കാണിക്കുകയുമായിരുന്നുവത്രെ. യുവതി ബഹളം വച്ചതോടെ യുവാവ് സ്ഥാപനത്തില്‍ നിന്നു ഇറങ്ങിയോടുകയും സ്‌കൂട്ടറില്‍ കയറി രക്ഷപ്പെടുകയുമായിരുന്നുവെന്നു പറയുന്നു. ജീവനക്കാരി വിവരമറിയിച്ചതിനെ തുടര്‍ന്ന് കടയുടമ സ്ഥലത്തെത്തുകയും നാട്ടുകാരെ കൂടെക്കൂട്ടി അതിക്രമം കാണിച്ച യുവാവിനെ വാഹനങ്ങളില്‍ പിന്തുടര്‍ന്നു. പരാതിക്കാരിയായ യുവതിയും പിന്തുടര്‍ന്ന സംഘത്തിലുണ്ടായിരുന്നു. കിലോമീറ്ററുകള്‍ പിന്തുടര്‍ന്നാണ് മുഹമ്മദ് സുല്‍ഫിക്കര്‍ അലിയെ പിടികൂടി ആദൂര്‍ പൊലീസിനു കൈമാറിയത്. പ്രതിക്കെതിരെ സമാനരീതിയിലുള്ള പരാതി മറ്റേതെങ്കിലും പൊലീസ് സ്റ്റേഷനില്‍ ഉണ്ടോയെന്നു അന്വേഷിച്ചു വരികയാണെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page