ന്യൂഡൽഹി: രാജ്യത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ കാര്യക്ഷമത വർധിപ്പിക്കാൻ വമ്പൻ മാറ്റങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇതിന്റെ ഭാഗമായി വോട്ടർ പട്ടികയെ ജനന, മരണ ഡാറ്റ ബാങ്കുകളുമായി ബന്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. മരണപ്പെടുന്ന വ്യക്തികളെ വോട്ടർപട്ടികയിൽ നിന്നു നീക്കം ചെയ്യുന്നതിൽ കാലതാമസം ഉണ്ടാകുന്നതായി ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് നടപടി. ഇതോടെ പല സംസ്ഥാനങ്ങളിലും കള്ളവോട്ട് വ്യാപകമായതായും കമ്മിഷനു പരാതി ലഭിച്ചിരുന്നു.
ഒപ്പം വോട്ടർ സ്ലിപ്പിൽ വ്യക്തവും കൃത്യവുമായി വിവരങ്ങൾ ഉൾപ്പെടുത്തും. സുതാര്യത ഉറപ്പാക്കാനും പോളിങ് സ്റ്റേഷൻ കണ്ടെത്താൻ വോട്ടർമാരെ സഹായിക്കാനും ലക്ഷ്യമിട്ടാണിത്.
വോട്ടർമാരെ വ്യക്തമായി തിരിച്ചറിയാനാകുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തി ഐഡി കാർഡുകൾ നിർമിച്ചു നൽകുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
