ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിനു തിരിച്ചടി നൽകാൻ ഇന്ത്യ ഒരുങ്ങുന്നെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ അതിർത്തിയിലെ പാക് പോസ്റ്റുകളിൽ നിന്ന് സൈനികർ പിന്മാറിയതായി റിപ്പോർട്ട്. ഒപ്പം പല പോസ്റ്റുകളിൽ നിന്നും പാക്കിസ്താന്റെ പതാകയും മാറ്റി.
നേരത്തേ 36 മണിക്കൂറിനകം ഇന്ത്യയിൽ നിന്നു ആക്രമണം ഉണ്ടായേക്കാമെന്നു രഹസ്യാന്വേഷണ വിവരം ലഭിച്ചതായി പാക് ഇൻഫർമേഷൻ മന്ത്രി അത്താത്തുള്ള തരാർ പറഞ്ഞിരുന്നു. ഒപ്പം ദൗത്യത്തിനു സജ്ജമാണെന്ന സൂചനയുമായി ഇന്ത്യൻ നാവിക സേന സാമൂഹിക മാധ്യമത്തിൽ പോസ്റ്റുമിട്ടു. “ഒരു ദൗത്യവും അകലെയല്ല, പിടിച്ചെടുക്കാനാകാത്ത വിശാലത ഒരു കടലുമില്ല ” എന്നായിരുന്നു പോസ്റ്റ്. “ദൗത്യത്തിന് തയാർ, എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും” എന്നു മറ്റൊരു പോസ്റ്റും സേന പങ്കുവച്ചിട്ടുണ്ട്. നേരത്തേ തിരിച്ചടിക്കു സൈന്യത്തിനു പൂർണ്ണ സ്വാതന്ത്ര്യം നൽകിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഒപ്പം ദേശീയ സുരക്ഷാ ഉപദേശക സമിതിയും പുനസംഘടിപ്പിച്ചിട്ടുണ്ട്. റോ മുൻ മേധാവി അലോക് ജോഷിയെ സമിതി തലവനായി നിയമിച്ചു. മറ്റു 6 അംഗങ്ങളെയും സമിതിയിൽ ഉൾപ്പെടുത്തി.
