കൊച്ചി: ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കില്ലെന്നും മെത്താംഫിറ്റമിനാണ് ഉപയോഗിച്ചിട്ടുള്ളതെന്നും നടൻ ഷൈൻ ടോം ചാക്കോ കസ്റ്റംസിനു മൊഴി നൽകി. 3 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമയെന്ന യുവതി അറസ്റ്റിലായ കേസിൽ കസ്റ്റംസ് നടത്തിയ ചോദ്യം ചെയ്യലിലാണ് വെളിപ്പെടുത്തൽ. ലഹരിയിൽ നിന്നു മുക്തിനേടാൻ ബെംഗളൂരുവിലെ ഡീ അഡിക്ഷൻ സെന്ററിൽ ചികിത്സയിലാണ് താനെന്നും ഷൈൻ വ്യക്തമാക്കി.
കേസിൽ ഷൈന്റെയും നടൻ ശ്രീനാഥ് ഭാസിയുടെയും ചോദ്യം ചെയ്യൽ 11 മണിക്കൂർ പിന്നിട്ടുണ്ട്.
തസ്ലീമയുമായി സാമ്പത്തിക ഇടപാടു നടത്തിയതായി കണ്ടെത്തിയ മോഡൽ സൗമ്യ ചോദ്യം ചെയ്യൽ പൂർത്തിയാക്കി മടങ്ങി. തസ്ലീമയുമായി പരിചയം മാത്രമാണെന്നും മറ്റു ബന്ധങ്ങളില്ലെന്നും ഇവർ മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസിൽ ബിഗ് ബോസ് താരം ജിന്റോ, സിനിമ നിർമാതാവിന്റെ സഹായി ജോഷി എന്നിവരെ പൊലീസ് നാളെ ചോദ്യം ചെയ്യും. ഷൈനും ശ്രീനാഥ് ഭാസിക്കും ലഹരി നൽകിയതായി തസ്ലീമ എക്സൈസിനു മൊഴി നൽകിയിരുന്നു. തസ്ലീമയുമായി സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയവരെയാണ് ചോദ്യം ചെയ്യുന്നത്.
