ടോക്യോ: ശവ സംസ്കാര ചടങ്ങുകളുടെ ചെലവ് ലാഭിക്കാൻ പിതാവിന്റെ മൃതദേഹം മകൻ രണ്ടു വർഷത്തോളം അലമാരയിൽ ഒളിപ്പിച്ചുവച്ചു . ടോക്യോയിൽ ചൈനീസ് റസ്റ്ററന്റ് നടത്തുന്ന നോബുഹിക്കോ സുസുക്കിയാണ് (56) കടുംകൈയ്ക്കു പിന്നിൽ. 2023 ജനുവരിയിൽ മരിച്ച പിതാവിന്റെ മൃതദേഹമാണ് ഇയാൾ ഹോട്ടലിലെ അലമാരയിൽ ഒളിപ്പിച്ചത്.
ഇയാളുടെ ഹോട്ടൽ പതിവില്ലാതെ കഴിഞ്ഞ ദിവസങ്ങളിലായി അടച്ചിട്ടിരിക്കുന്നത് ശ്രദ്ധയിൽപെട്ട സമീപവാസികളാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് ഹോട്ടലിലെത്തി പരിശോധന നടത്തിയ ഉദ്യോഗസ്ഥർ അലമാരയിൽ നിന്ന് അപ്രതീക്ഷിതമായി മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഭീമമായ തുക ശവസംസ്കാര ചടങ്ങുകൾക്കു വേണ്ടി വരുമെന്നതിനാൽ മരണം മറച്ചുവയ്ക്കാൻ താൻ തീരുമാനിച്ചതായി സുസുക്കി മൊഴി നൽകി. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
എന്നാൽ മരണം സംബന്ധിച്ചു ഇയാളുടെ മൊഴികളിൽ പൊലീസിനു സംശയമുണ്ട്. മരണകാരണം കണ്ടെത്താൻ ഇനിയുമായിട്ടില്ല. ജോലി കഴിഞ്ഞു വീട്ടിൽ മടങ്ങി എത്തിയപ്പോൾ 86 വയസ്സുകാരനായ അച്ഛനെ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ പെൻഷൻ തുക തട്ടിയെടുക്കാൻ പിതാവിനെ ഇയാൾ അപായപ്പെടുത്തി മരണം മറച്ചുവച്ചതാകാമെന്ന് ഉൾപ്പെടെ അഭ്യൂഹങ്ങൾ പ്രചരിക്കുന്നുണ്ട്.
