കല്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. എരുമക്കൊല്ലി പുള്ളിക്കുന്ന് ഉന്നതിക്ക് സമീപമുണ്ടായ ആക്രമണത്തിൽ തമിഴ്നാട് തേനി കമ്പം സ്വദേശിയായ അറുമുഖൻ(66) ആണ് കൊല്ലപ്പെട്ടത്. തോട്ടം തൊഴിലാളിയാണ്. വ്യാഴാഴ്ച രാത്രി 9.30ഓടെ മേപ്പാടിയിൽ നിന്ന് വീട്ടിലേക്കു മടങ്ങുന്നതിനിടെ തേയിലത്തോട്ടത്തിൽ വച്ച് അറുമുഖനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആനയുടെ ശബ്ദം കേട്ടെത്തിയ പ്രദേശവാസികൾ അറുമുഖന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പരേതയായ ലക്ഷ്മിയാണ് ഭാര്യ. രാജൻ, ശക്തി എന്നിവർ മക്കളാണ്. ഈ വർഷം ഇതുവരെ കാട്ടാനയുടെ ആക്രമണത്തിൽ വയനാട്ടിൽ കൊല്ലപ്പെടുന്ന നാലാമത്തെയാളാണ് അറുമുഖൻ. അതിനിടെ നെന്മേനി ഗ്രാമപഞ്ചായത്തിലെ ചീരാൽ, നമ്പ്യാർകുന്ന് പ്രദേശങ്ങളിൽ ഭീതിപടർത്തി പുലി വിഹരിക്കുകയാണ്. കഴിഞ്ഞ 4 ദിവസത്തിനിടെ 2 വളർത്തുമൃഗങ്ങളെ പുലി കൊന്നിട്ടുണ്ട്.
