തിരുവനന്തപുരം: തൃശൂർ പൂരത്തിനു വെടിക്കെട്ട് നടത്താമെന്ന് അഡ്വക്കേറ്റ് ജനറൽ സംസ്ഥാന സർക്കാരിനു നിയമോപദേശം നൽകി. മന്ത്രി കെ. രാജനാണ് ഇക്കാര്യം അറിയിച്ചത്. തിരുവമ്പാടി, പാറമേക്കാവ് വേല ആഘോഷങ്ങൾക്കു വെടിക്കെട്ട് നടത്താൻ ഹൈക്കോടതി നേരത്തേ നിർദേശം നൽകിയിരുന്നു. ഇത് പൂരം വെടിക്കെട്ടിനും ബാധകമാണെന്നാണ് നിയമോപദേശം.
പുതിയ കേന്ദ്ര നിയമമാണ് വെടിക്കെട്ടിന് തടസ്സമെന്നും കേന്ദ്രം ഇതു ഭേദഗതി ചെയ്യണമെന്നും മന്ത്രിമാരായ കെ. രാജനും ആർ. ബിന്ദുവും ആവശ്യപ്പെട്ടു. നിയമഭേദഗതി നടത്തേണ്ടത് കേന്ദ്രമാണ്. ചീഫ് കൺട്രോളർ എന്ന അധികാരം ഉപയോഗിച്ചാകും കലക്ടർ വെടിക്കെട്ടിന് അനുമതി നൽകുക.
കേന്ദ്രസർക്കാർ ഏജൻസിയായ പെസോയുടെ മാർഗനിർദേശങ്ങൾ പാലിച്ചാണിതെന്നും മന്ത്രി അറിയിച്ചു.
കേന്ദ്ര നിയമ പ്രകാരമുള്ള നിബന്ധനകൾ പാലിക്കാൻ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ തേക്കിൻകാട് മൈതാനത്തെ വെടിപ്പുര ഒഴിച്ചിടും.വെടിക്കെട്ട് പുരയും ഫയർ ലൈനും തമ്മിൽ 200 മീറ്റർ അകലം വേണമെന്നാണ് കേന്ദ്ര നിയമം. വെടിക്കെട്ട് പുര കാലിയാണെങ്കിൽ 200 മീറ്റർ അകലം പാലിക്കേണ്ടി വരില്ല.
നേരത്തേ വെടിക്കെട്ട് പുര കാലിയാക്കുമെന്ന് ദേവസ്വങ്ങൾ സത്യവാങ്മൂലം നൽകിയതോടെയാണ് വെടിക്കെട്ടിന് ദേവസ്വങ്ങൾക്ക് അനുമതി ലഭിച്ചത്. മേയ് ആറിനാണ് തൃശൂർ പൂരം നടക്കുക.
