കാസർകോട്: യുവതിയെ കടയ്ക്കുള്ളിൽ ടിന്നർ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമം. മുന്നാട് മണ്ണടുക്കത്ത് പലചരക്കുകട നടത്തുന്ന രമിതയ്ക്ക് നേരെയാണ് ചൊവ്വാഴ്ച വൈകുന്നേരം മൂന്നരയോടെ ആക്രമണമുണ്ടായത്. തമിഴ്‌നാട് സ്വദേശി രാമാമൃതമാണ് ആക്രമിച്ചത്.രമിതയുടെ കടയ്ക്ക് സമീപത്താണ് രാമാമൃതത്തിന്റെ ഫർണിച്ചർ കടയുള്ളത്. ഒരു വർഷമായി ഇയാൾ ഇവിടെ ഫർണിച്ചർ കട നടത്തിവരികയായിരുന്നു. രാമാമൃതം മദ്യപിച്ച് നിരന്തരം തന്റെ കടയിൽ വന്ന് പ്രശ്‌നമുണ്ടാക്കുന്നതായി രമിത കടയുടമയോട് പരാതി പറഞ്ഞിരുന്നു. തുടർന്ന് കടമുറി ഒഴിയാൻ രാമാമൃതത്തോട് കടയുടമ ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആദ്യം കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് വിദഗ്ധ ചികിത്സക്കായി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.
