കൊച്ചി: കോവിഡ് കാലത്ത് അരി വാങ്ങുന്നതിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കോൺഗ്രസ് മുൻ എംഎൽഎ വി.പി. സജീന്ദ്രനെതിരെ വിജിലൻസ് കേസെടുത്തു. ഭക്ഷ്യക്കിറ്റിലേക്കു അരി വാങ്ങുന്നതിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ മൂവാറ്റുപ്പുഴ വിജിലൻസ് കോടതിയാണ് കേസെടുക്കാൻ ഉത്തരവിട്ടത്.2020ൽ സജീന്ദ്രൻ, കുന്നത്തുനാട് എംഎൽഎ ആയിരിക്കെ 8 പഞ്ചായത്തുകളിൽ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തിരുന്നു. ബിപിസിഎൽ സിഎസ്ആർ ഫണ്ടായി അനുവദിച്ച പണം ഉപയോഗിച്ചായിരുന്നു ഇത്. കിറ്റിലേക്കു പതിനായിരം കിലോ അരി വാങ്ങിയതിലാണ് ക്രമക്കേടെന്ന ആരോപണം ഉയരുന്നത്. കിലോയ്ക്കു 15 രൂപ വിലവരുന്ന അരി, നമ്പ്യാട്ടുകുടി അഗ്രോ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിൽ നിന്നു 30 രൂപയ്ക്കാണു വാങ്ങിയതെന്നും പരാതിയിൽ ആരോപിക്കുന്നു. സ്ഥാപന മാനേജർക്കെതിരെയും കേസെടുത്തിട്ടുണ്ട്.
