ഭോപ്പാൽ: മധ്യപ്രദേശിൽ 7 രോഗികളുടെ മരണത്തിനിടയാക്കിയ ശസ്ത്രക്രിയ നടത്തിയ വ്യാജ ഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് പുറത്തു വന്നതോടെ ഒളിവിൽ പോയ നരേന്ദ്ര വിക്രമാദിത്യ യാദവ് ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നിന്നാണു പിടിയിലായത്. ഇയാളെ ദാമോ സിറ്റിയിലെ ക്രിസ്ത്യൻ മിഷിനറി ആശുപത്രിയിൽ എത്തിച്ചു തെളിവെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ലണ്ടനിൽ നിന്നുള്ള ഹൃദ്രോഗവിദഗ്ധനായ ഡോ. എൻ.ജോണ് കെം എന്ന പേരിലാണ് ഇയാൾ ആശുപത്രിയിൽ പ്രവർത്തിച്ചിരുന്നത്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഇയാൾ നടത്തിയ 15 ശസ്ത്രക്രിയകളിൽ 7 പേർ മരിച്ചിരുന്നു. തുടർന്നുണ്ടായ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ ആശുപത്രിയിൽ കയറിപറ്റാൻ ചമച്ച വ്യാജ രേഖകളും കണ്ടെത്തിയിരുന്നു.
