കൊച്ചി: മലപ്പുറത്ത് വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ചതിനു കാരണം അമിത രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെരുമ്പാവൂർ സ്വദേശിനി അസ്മയെ(35) കൃത്യസമയത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ ജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്നും റിപ്പോർട്ട് കണ്ടെത്തുന്നു. കളമശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്കു കൈമാറി.
ശനിയാഴ്ച മലപ്പുറം ചട്ടിപ്പറമ്പിലെ വാടകവീട്ടിൽ പ്രസവത്തിനിടെയാണ് അസ്മ മരിച്ചത്. അസ്മ ജന്മം നൽകിയ കുഞ്ഞ് കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് സിറാജുദ്ദീനെ മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ മനപൂർവമായ നരഹത്യാക്കുറ്റം ചുമത്തും.
