ഭോപ്പാൽ: കട ഉടമയോടു മാപ്പു ചോദിക്കുന്ന കത്തെഴുതി വച്ച ശേഷം 2.45 ലക്ഷം രൂപ മോഷ്ടിച്ചു. മധ്യപ്രദേശിലെ ഖാർഗോൺ ജില്ലയിലാണ് സംഭവം. കവർന്നെടുത്ത പണം 6 മാസത്തിനകം തിരികെ നൽകാമെന്ന് കത്തിലൂടെ ഉറപ്പ് നൽകുന്ന മോഷ്ടാവ്, ബാഗിൽ 38,000 രൂപ ബാക്കിവച്ചിരുന്നതായും പൊലീസ് അറിയിച്ചു.
രാമനവമി ദിനത്തിൽ മോഷണം നടത്തേണ്ടി വന്നതിൽ കട ഉടമയോടു മാപ്പു ചോദിച്ചു കൊണ്ടാണ് കത്ത് ആരംഭിക്കുന്നത്. താൻ കടയ്ക്കു സമീപത്താണു താമസിക്കുന്നത്. പണം കടം തന്നവരിൽ നിന്നുള്ള ശല്യം സഹിക്കവയ്യാതെയാണ് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടി വന്നത്. വേറെ മാർഗമില്ലെന്നും പണം തിരികെ നൽകുമെന്നും ഉടമയ്ക്കു തന്നെ അപ്പോൾ പൊലീസിൽ ഏൽപ്പിക്കാമെന്നും കത്തിൽ ഉറപ്പ് നൽകിയിട്ടുണ്ട്.
